വാട്സാപ്പ് ചാറ്റുകൾ വിനയായി; ആര്യൻ ഖാന് ജാമ്യം നിഷേധിക്കാൻ കാരണമായി കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇവയാണ്

മുംബൈ: ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് കോടതി ഇന്നും ജാമ്യം നിഷേധിച്ചു. മുംബൈ പ്രത്യേക എൻ.ഡി.പി.എസ് കോടതിയാണ് ആര്യൻ ഖാന്‍റെയും സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അർബാസ് സേഠ് മർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയത്. മുംബൈയിലെ ആർതർ റോഡ് ജയിലിൽ തുടരുകയാണ് ആര്യൻ ഖാൻ.

ലഭ്യമായ തെളിവുകൾ പ്രകാരം പ്രതികൾ കുറ്റക്കാരല്ലെന്ന് പറയാൻ സാധിക്കില്ലെന്നും ജാമ്യം ലഭിച്ചാൽ വീണ്ടും അതേ കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പില്ലെന്നുമാണ് ജഡ്ജി വി.വി. പാട്ടീൽ ജാമ്യം നിഷേധിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ പ്രഥമദൃഷ്ട്യാ ഇത് ജാമ്യം നൽകാവുന്ന കേസല്ല. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ 29ഉം 37ഉം വകുപ്പുകൾ കേസിൽ ബാധകമാണ്. അതുകൊണ്ടുതന്നെ, കുറ്റം ചെയ്തിട്ടില്ലെന്ന പ്രതികളുടെ വാദം ഈ ഘട്ടത്തിൽ തൃപ്തികരമല്ല. ആര്യൻ ഖാന് ജാമ്യം നൽകുകയാണെങ്കിൽ തെളിവുകൾ നശിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ട്. ആര്യൻ ഖാന്‍റെ വാട്സാപ്പ് ചാറ്റുകൾ ലഹരിവസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ആര്യന്‍റെ വാട്സാപ്പ് ചാറ്റുകൾ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എൻ.സി.ബി വാദിച്ചത്. ആര്യന്‍റെ സുഹൃത്തുക്കളായ അർബാസ് സേഥ് മർച്ചന്‍റിൽ നിന്ന് ആറ് ഗ്രാം ചരസും മുൺമുൺ ധമേച്ചയിൽ നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയിരുന്നു.

ഒക്ടോബർ മൂന്നിന് പുലർച്ചെയാണ് മുംബൈയിൽ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെയും സുഹൃത്തുക്കളെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനടക്കം 16 പേരെയാണ് എൻ.സി.ബി അന്ന് അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

നേരത്തെ ജാമ്യാപേക്ഷയ്യിൽ വാദം കേട്ട കോടതി വിധി പറയുന്നത് ദസറ അവധി കഴിഞ്ഞുള്ള ഒക്ടോബർ 20ലേക്ക് മാറ്റിയതായിരുന്നു. 14ന് വിധി പറയാതിരുന്ന ജഡ്ജ് വി.വി. പാട്ടീൽ 20ന് വിധി പറയാമെന്നറിയിച്ചതായിരുന്നു. വിധി പറയുന്നത് നീട്ടിവെച്ച കോടതി നടപടിക്കെതിരെ ബോളിവുഡ് താരങ്ങളടക്കം വിമർശനമുയർത്തിയിരുന്നു. 

Tags:    
News Summary - Accused could tamper with evidence if released: Court while rejecting Aryan Khan's bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.