സിദ്ദീഖ് കാപ്പന് അലഹബാദ് ഹൈകോടതി ജാമ്യം നിഷേധിച്ചു​

ലഖ്നോ: ഹാഥറസ് ഗൂഢാലോചനക്കേസിൽ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് തള്ളി. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഹാഥറസിൽ സിദ്ദീഖ് കാപ്പന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്ന് സിംഗ്ൾ ബെഞ്ച് ജസ്റ്റിസ് കൃഷ്ണ പഹൽ പറഞ്ഞു. കേസിലെ മാധ്യമപ്രവർത്തകരല്ലാത്ത മറ്റു പ്രതികളുമായുള്ള സിദ്ദീഖ് കാപ്പന്‍റെ സഹവാസം അദ്ദേഹത്തിനെതിരെയുള്ള നിർണായക സാഹചര്യമാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

2020 ഒക്ടോബർ അഞ്ചിന് ഹാഥറസിൽ ദലിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നവഴിയിൽ അറസ്റ്റിലായ കാപ്പന്‍റെ ജാമ്യാപേക്ഷ 2021 ജൂലൈയിൽ മഥുര സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് മുമ്പാകെ ജാമ്യാപേക്ഷ നൽകിയത്.

സിദ്ദീഖ് കാപ്പനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഐ.ബി. സിങ്ങും സഹായി അഡ്വ. ഇഷാൻ ബാഘേലും നടത്തിയ വാദങ്ങൾ തള്ളിയാണ് ഹൈകോടതി ഉത്തരവ്. ഇരു വിഭാഗവും നടത്തിയ വാദമുഖങ്ങൾ വിശദീകരിച്ചശേഷം പ്രോസിക്യൂഷൻ നിരത്തിയ വാദമുഖങ്ങൾ പ്രഥമദൃഷ്ട്യാ ബോധ്യമായെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

കാപ്പൻ മാധ്യമപ്രവർത്തകനാണെന്നും അദ്ദേഹം തന്‍റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായിട്ടാണ് ഹാഥറസിലേക്കു പോയതെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ ബോധിപ്പിച്ചത്. എന്നാൽ, കാപ്പനെതിരായ കുറ്റപത്രവും ഒരു കാറിൽ സഞ്ചരിക്കുമ്പോൾ കൂടെ അറസ്റ്റിലായവരും ഈ നിലപാട് റദ്ദാക്കുന്നതാണെന്ന് ഉത്തരവിൽ പറഞ്ഞു.

ഉത്തരവ് തുടരുന്നത് ഇങ്ങനെ: ''ഹരജിക്കാരനും അദ്ദേഹത്തിന്‍റെ കൂട്ടുകാരും കളങ്കിതമായ പണം ഉപയോഗിച്ചിരുന്നുവെന്ന വാദം തള്ളിക്കളയാനാവില്ല. കുറ്റപത്രവും രേഖകളും നോക്കിയതിൽ ഹരജിക്കാരൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ട്. കേസിന്‍റെ വസ്തുതകളും സാഹചര്യങ്ങളും അഭിഭാഷകരുടെ വാദങ്ങളും കുറ്റകൃത്യത്തിന്‍റെ സ്വഭാവവും രേഖകളിലെ തെളിവുകളും പ്രതിയുടെ പങ്കാളിത്തവും പരിഗണിച്ച് ഹരജിക്കാരനെ ജാമ്യത്തിൽ വിടാൻ കോടതി വിസമ്മതിക്കുകയാണ്. ഈ നടത്തിയ നിരീക്ഷണങ്ങൾ ജാമ്യാപേക്ഷ തീർപ്പാക്കുന്നതിന് സമർപ്പിച്ച വസ്തുതകളിൽ പരിമിതമാണ്. ഇവ വിചാരണവേളയിൽ കേസിന്‍റെ മെറിറ്റിനെ ബാധിക്കരുത്.''

Tags:    
News Summary - Allahabad High Court Denies Bail To Siddique Kappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.