സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ രണ്ട് എസി കോച്ചുകളിൽ വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ക്ഷുഭിതരായ യാത്രക്കാർ ടി.ടി.ഇയേയും സഹായിയേയും ശുചിമുറിയിൽ പൂട്ടിയിട്ടു. വെള്ളിയാഴ്ച്ച ഡൽഹിയിൽ നിന്നും ഗാസിപൂരിലേക്ക് പുറപ്പെട്ട സുഹൈൽദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിലായിരുന്നു സംഭവം. ടിടിഇ ഹരീഷ് ചന്ദ്ര യാദവിനെയും മറ്റൊരു ജീവനക്കാരനെയുമാണ് പൂട്ടിയിട്ടത്
ദില്ലി ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് ഉത്തർപ്രദേശിലെ ഗാസിപൂരിലേക്ക് പോകുകയായിരുന്ന സുഹൈൽദേവ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലാണ് വെള്ളിയാഴ്ച സംഭവം നടന്നത്. ഡൽഹിയിലെ വസന്ത് വിഹാറിൽ നിന്നും ട്രെയിൻ പുറപ്പെട്ടതിനു പിന്നാലെ , B1, B2 കോച്ചുകളിൽ വൈദ്യുതിയുണ്ടായിരുന്നില്ല. എ.സിയും പ്രവർത്തനരഹിതമായിരുന്നു. ഇതിനെ തുടർന്ന് ടി.ടി.ഇയോട് യാത്രക്കാർ പരാതിപ്പെട്ടിരുന്നു. പിന്നാലെ, ക്ഷുഭിതരായ യാത്രക്കാർ ടി.ടി.ഇയോടെ കയർക്കുകയും ശുചിമുറിയിൽ പൂട്ടിയിടുകയുമായിരുന്നു.
ടിടിഇയെ സംഭവം അറിയിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞ് പ്രശ്നത്തിന് പരിഹാരമില്ലാതായതോടെയാണ് ടി.ടി.ഇയെ പിടികൂടി ശുചിമുറിയിൽ പൂട്ടിയിട്ടത്. രണ്ട് കോച്ചുകളിലെ എ.സി തകരാറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അലിഗഡ് ജംഗ്ഷനിൽ ട്രെയിൻ നിർത്താത്തതിനാലാണ് യാത്രക്കാർ ക്ഷുഭിതരായത്. തുടർന്ന് റെയിൽവേ പൊലീസും ഉദ്യോഗസ്ഥരും ചേർന്ന് പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് യാത്രക്കാർക്ക് ഉറപ്പ് നൽകിയതോടെ ടി.ടി.ഇയെ മോചിപ്പിച്ചു.
പിന്നീട് പുലർച്ചെ ഒന്നോടെ തുണ്ട്‌ല സ്റ്റേഷനിൽ ട്രെയിൻ രണ്ട് മണിക്കൂറിലേറെ നിർത്തിവെച്ച് പരിശോധിക്കുകയും എൻജിനീയർമാരുടെ സംഘം തകരാർ പരിഹരിക്കുകയും യാത്ര തുടരുകയും ചെയ്തു. പ്രശ്നങ്ങളെ തുടർന്ന് ഏഴ് മണിക്കൂർ വൈകിയാണ് ട്രെയിൻ ലക്ഷ്യസ്ഥലത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.