ന്യൂഡൽഹി: അലീഗഢിന്റെ ന്യൂനപക്ഷ സ്വഭാവത്തിനെതിരായ അസീസ് ബാഷ കേസിലെ വിധിയുടെ അടിസ്ഥാനം നിയമപരമായി ഇതുവരെ മറികടന്നിട്ടില്ലെന്നും പാർലമെന്റിന് അത് ചെയ്യാമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനയുടെ 30ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിൽ അലീഗഢ് സർവകലാശാലക്കുള്ള ന്യൂനപക്ഷ പദവി പരിശോധിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം.
ന്യൂനപക്ഷ പദവി തിരികെ ലഭിച്ചെന്ന് സർവകലാശാല അവകാശപ്പെടുന്ന 1981ലെ നിയമ ഭേദഗതിയിൽ ‘സർവകലാശാല’ എന്ന വാക്കിന് നൽകിയ നിർവചനത്തിൽ അലീഗഢ് മുസ്ലിം സർവകലാശാലയുടെ പരിണാമം സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ മുസ്ലിംകളാൽ സ്ഥാപിതമായ ഒരു സർവകലാശാലയാണെന്നും മുസ്ലിം ആംഗ്ലോ ഓറിയന്റൽ കോളജ് എന്നായിരുന്നു സ്ഥാപിച്ചപ്പോൾ വിളിച്ചിരുന്നതെന്നുമാണ് നിർവചനത്തിൽ ചേർത്തത്. അതിനാൽ അലീഗഢ് നിയമം അസീസ് ബാഷ കേസിൽ തെറ്റായി വ്യാഖ്യാനിച്ചോ എന്നും ആ വിധിയുടെ അടിസ്ഥാനം മാറ്റിയോ എന്നതും പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഏഴംഗ ബെഞ്ച് ഇക്കാര്യം തീർപ്പാക്കണമെന്നും അലീഗഢ് നിയമം ഭരണഘടനയുടെ 30ാം അനുച്ഛേദത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചാണ് തീർപ്പ് കൽപിക്കേണ്ടതെന്നും ഓൾഡ് ബോയ്സ് അസോസിയേഷനുവേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ സ്ഥാപനങ്ങളെക്കുറിച്ച് ഭരണഘടനയുടെ 30ാം അനുച്ഛേദത്തിൽ ‘സ്ഥാപിക്കുകയും നടത്തിക്കൊണ്ടുപോകുകയും ചെയ്യുക’ എന്ന് പറഞ്ഞതിന്റെ അർഥമെന്താണെന്ന പരിമിതമായ വിഷയം മാത്രമാണ് അലീഗഢ് കേസിൽ ഏഴംഗ ബെഞ്ചിന് മുന്നിലുള്ളതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. ഇന്ന് വാദിക്കുന്നത് ഒരു പ്രത്യേക കേസിലാണെന്നും എന്നാൽ മറ്റു കേസുകളിലും അത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ഓർക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന ന്യൂനപക്ഷ പദവി പോകില്ലെന്ന് വാദിച്ച രാജീവ് ധവാനോട് പറഞ്ഞു. ഒരു കോടതി വിധിയെ മറികടക്കാനുള്ള നിയമ ഭേദഗതിയും മറികടക്കാതെയുള്ള നിയമഭേദഗതിയും വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അലീഗഢ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അലഹാബാദ് ഹൈകോടതി വിധിക്കെതിരെ സർവകലാശാല സമർപ്പിച്ച അപ്പീലാണ് സുപ്രീംകോടതി ഏഴംഗ ബെഞ്ചിന് വിട്ടിരുന്നത്. നേരത്തേ യു.പി.എ സർക്കാർ സമർപ്പിച്ച അപ്പീൽ എൻ.ഡി.എ സർക്കാർ പിൻവലിച്ചതിനെ തുടർന്നാണ് സർവകലാശാല സുപ്രീംകോടതിയിൽ എത്തിയത്. തുടർന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നകൂടി ഉൾപ്പെട്ട മുൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു.
ന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി ഇല്ലാതാക്കിയാൽ തുല്യതക്കുള്ള അവകാശമാണ് ഹനിക്കപ്പെടുകയെന്നും അത് ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ കൂടി ലംഘനമാണെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു.
ന്യൂനപക്ഷങ്ങൾക്ക് സ്കൂളും കോളജും സർവകലാശാലയും സ്ഥാപിക്കാമെന്ന് ഭരണഘടനയുടെ 30ാം അനുച്ഛേദം പറയുമ്പോൾ അവ നിയമപരമാക്കി യു.ജി.സിയെ സമീപിച്ചാൽ ന്യൂനപക്ഷ പദവി നഷ്ടമാകുമെന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് കപിൽ സിബൽ ബോധിപ്പിച്ചു. അലീഗഢ് കേസിന്റെ രണ്ടാം ദിവസം സർവകലാശാലക്കുവേണ്ടി രാജീവ് ധവാൻ വാദം പൂർത്തിയാക്കിയ ശേഷം ഓൾഡ് ബോയ്സ് അസോസിയേഷനുവേണ്ടി വാദിക്കുകയായിരുന്നു സിബൽ. ഏതെങ്കിലും നിയമമോ നിയന്ത്രണമോ ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുകയാണെങ്കിൽ അത് റദ്ദാക്കണമെന്ന് ടി.എം.എ. പൈ കേസിൽ സുപ്രീംകോടതിയുടെ 11 അംഗ ബെഞ്ചിന്റെ വിധിയാണെന്ന് സിബൽ ഏഴംഗ ഭരണഘടനാ ബെഞ്ചിനെ ഉണർത്തി.
അതിനാൽ ന്യൂനപക്ഷങ്ങളോട് നിങ്ങൾക്ക് വിവേചനം കാണിക്കാനാവില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന 30ാം അനുച്ഛേദത്തിലൂടെ പ്രത്യേക സംരക്ഷണം നൽകിയത് തുല്യാവകാശം ഉറപ്പുവരുത്താനാണ്. ആ പ്രത്യേക സംരക്ഷണമില്ലെങ്കിൽ അവർക്ക് തുല്യാവകാശം നിഷേധിക്കപ്പെടുമെന്നാണ് 11 അംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ന്യൂനപക്ഷങ്ങൾക്കുള്ള ആ സംരക്ഷണം അനിവാര്യമാണ്. അതാണ് 30ാം അനുച്ഛേദത്തിന്റെ ഹൃദയം. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും തുല്യപരിഗണനയാണ് അനുച്ഛേദത്തിന്റെ സത്ത. അതില്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് തുല്യത ലഭിക്കില്ലെന്നും സിബൽ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.