കൊൽക്കത്ത: ബംഗാളി നടി പായൽ മുഖർജിക്ക് നേരെ ആക്രമണം. കൊൽക്കത്തയിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് ആക്രമണമുണ്ടായത്. പായൽ മുഖർജി സഞ്ചരിച്ച കാർ ഒരു ബൈക്കിൽ തട്ടിയിരുന്നു. തുടർന്ന് ബൈക്കോടിച്ചയാളാണ് ആക്രമണം നടത്തിയത്.
സംഭവം നടന്നയുടൻ ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്ത് മുഴുവൻ കാര്യങ്ങളും മുഖർജി വിവരിച്ചിരുന്നു. കൊൽക്കത്തയിലെ സതേൺ അവന്യുവിലാണ് സംഭവമുണ്ടായത്. മുഖർജിയുടെ കാർ തടഞ്ഞു നിർത്തിയ അക്രമി മോശം ഭാഷയിൽ സംസാരിക്കുകയും പിന്നീട് കാറിന്റെ ഗ്ലാസ് തകർക്കുകയുമായിരുന്നു. ബൈക്കിലെത്തിയയാൾ തന്നെയും ആക്രമിക്കാൻ ശ്രമിച്ചുവെന്നും പായൽ മുഖർജി പറഞ്ഞു.
കൊൽക്കത്ത പൊലീസ് സ്ഥലത്തെത്തി ഉടൻ തന്നെ ബൈക്കിലെത്തിയയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തിയതിനും കാറിന് തകരാറുണ്ടാക്കിയതിനും ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
കമാൻഡ് ആശുപത്രിയിലെ ജൂനിയർ കമീഷൻ ഓഫീസറാണ് കേസിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് നടിക്കെതിരെ ബൈക്ക് യാത്രക്കാരനും പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതികളും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഫേസ്ബുക്ക് ലൈവിൽ കൊൽക്കത്ത നഗരത്തിലെ സ്‍ത്രീ സുരക്ഷയിൽ അവർ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഡോക്ടറുടെ ബലാത്സംഗ കൊലയെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ മിനിമം സുരക്ഷയെങ്കിലും ഒരുക്കികൂടെയെന്ന് അവർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.