ലഖ്നോ: ഉത്തർപ്രദേശിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി ജാട്ട് സമുദായക്കാരനായ ഭൂപേന്ദ്ര ചൗധരിയെ ഉത്തർപ്രദേശ് നിയമിച്ചു. ആദിത്യനാഥ് മന്ത്രി സഭയിലെ പഞ്ചായത്തിരാജ് മന്ത്രിയായ ചൗധരി കറകളഞ്ഞ ആർ.എസ്.എസുകാരനായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. നിലവിലെ അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങിനെ മാറ്റിയാണ് ചൗധരിയെ പ്രസിഡന്റാക്കിയത്.
കർഷക സമരത്തിൽ നിർണായക പങ്കാളിത്തമുള്ള ജാട്ട് സമുദായത്തെ പാട്ടിലാക്കാനാണ് ആ സമുദായത്തിൽനിന്ന് പുതിയ പ്രസിഡന്റിനെ നിയമിച്ചതെന്നാണ് വിലയിരുത്തൽ. കേന്ദ്രത്തിന്റെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ കർഷക പ്രക്ഷോഭത്തിന്റെ മുൻനിരയിലായിരുന്നു ജാട്ട് സമുദായം. സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള ജാട്ടുകളിലേക്ക് പാർട്ടിയെ വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ചൗധരി പ്രസിഡന്റായതോടെ ജാട്ട് നേതാവ് ബി.ജെ.പി അധ്യക്ഷ പദവിയിലെത്തുന്ന മൂന്നാമത്തെ സംസ്ഥാനമായി ഉത്തർപ്രദേശ് മാറി. നേരത്തെ ഹരിയാനയിൽ പ്രസിഡന്റായ ഒ.പി ധൻകറും രാജസ്ഥാനിലെ പ്രസിഡന്റ് സതീഷ് പൂനിയയും ഇതേ സമുദായക്കാരാണ്.
"ചൗധരി മികച്ച സംഘടനാ പ്രവർത്തകനാണ്. ഏൽപ്പിച്ച ഏത് ഉത്തരവാദിത്തവും വളരെ ഭംഗിയായി നിറവേറ്റും' -ബിജെപി ദേശീയ സെക്രട്ടറി സത്യ കുമാർ പറഞ്ഞു. ഉത്തർപ്രദേശ് പോലുള്ള നിർണായക സംസ്ഥാനത്ത് ആ പദവി വഹിക്കാനുള്ള എല്ലാ കഴിവുകളും കഴിവുകളും അദ്ദേഹത്തിനുണ്ടെന്നും സത്യകുമാർ കൂട്ടിച്ചേർത്തു.
ദീർഘകാലം ആർ.എസ്.എസ് പ്രവർത്തകനായ ചൗധരി 1989ലാണ് ബി.ജെ.പിയിൽ ചേർന്നത്. 2016-ൽ യു.പി നിയമ നിർമ്മാണ കൗൺസിൽ അംഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.