ന്യൂഡൽഹി: മൂന്നു വർഷം മുടന്തി നീങ്ങിയ ജമ്മു-കശ്മീരിലെ ബി.ജെ.പി -പി.ഡി.പി സഖ്യം തകർന്നു. ബി.ജെ.പി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് മഹ്ബൂബ മുഫ്തി മന്ത്രിസഭ രാജിവെച്ചു. ബദൽ മന്ത്രിസഭക്ക് സാധ്യതയില്ലാത്തതിനാൽ, സംഘർഷഭരിതമായ കശ്മീർ ഗവർണർ ഭരണത്തിലേക്ക്. തെരഞ്ഞെടുപ്പു നടത്താൻ സാഹചര്യം ഒട്ടും അനുകൂലമല്ലാത്തതിനാൽ നിയമസഭ മരവിപ്പിച്ചു നിർത്തും. ഗവർണർ ഭരണം ഏർപ്പെടുത്താൻ ശിപാർശ ചെയ്ത് സംസ്ഥാന ഗവർണർ എൻ.എൻ.വോറ രാഷ്ട്രപതിക്ക് ശിപാർശ സമർപ്പിച്ചു.
ക്രമസമാധാന നില അങ്ങേയറ്റം മോശമായി നിൽക്കുന്ന അന്തരീക്ഷത്തിലാണ് ജമ്മു-കശ്മീരിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ. റമദാനിൽ പ്രഖ്യാപിച്ച വെടിനിർത്തലിെൻറ കാലാവധി നീട്ടണമെന്ന പി.ഡി.പിയുടെ അഭ്യർഥന തള്ളിയതിനു പിന്നാലെയാണ് സഖ്യം അവസാനിപ്പിക്കുന്നതായി ബി.ജെ.പി പ്രഖ്യാപിച്ചത്. മുതിർന്ന പത്രപ്രവർത്തകൻ ശുജാഅത് ബുഖാരി കൊല്ലപ്പെട്ടതും ബന്ധം വേർപെടുത്താൻ ബി.ജെ.പിക്കുള്ള അവസരമായി മാറി.
കഠ്വയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിലെ പ്രതികളെ ബി.ജെ.പി നേതാക്കൾ സംരക്ഷിച്ചത് അടക്കം താഴ്വരയിലെ സ്ഥിതി മോശമാക്കുന്നതിൽ സഖ്യകക്ഷിയുടെ പങ്കിനെച്ചൊല്ലി പി.ഡി.പിയും രോഷത്തിലായിരുന്നു. പി.ഡി.പിയുമായി മൂന്നു വർഷമായി തുടരുന്ന ബന്ധംകൊണ്ട് എന്തു നേട്ടമുണ്ടായെന്ന വിലയിരുത്തലിനൊടുവിലാണ് പിന്തുണ പിൻവലിക്കാൻ കേന്ദ്രനേതൃത്വം തീരുമാനിച്ചതെന്ന് ബി.ജെ.പി നേതാവ് രാംമാധവ് വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. ഭീകരതയും അക്രമവും വർധിച്ചു. താഴ്വരയിൽ ജനങ്ങളുടെ മൗലിക അവകാശങ്ങൾ അപകടത്തിലാണ്. ശുജാഅത് ബുഖാരിയുടെ കൊല അതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരിക്കാൻ തങ്ങൾക്ക് അനുകൂലമായ ജനവിധി ഉണ്ടായില്ലെന്നിരിക്കേ, ബദൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള സാധ്യത നാഷനൽ കോൺഫറൻസും കോൺഗ്രസും തള്ളി. മറ്റാരുടെയും പിന്തുണ സ്വീകരിക്കില്ലെന്ന് മഹ്ബൂബ മുഫ്തിയും വ്യക്തമാക്കി. രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ബി.ജെ.പി-പി.ഡി.പി സർക്കാർ കാലാവധി തികക്കില്ലെന്ന് പ്രവചിക്കപ്പെട്ടതാണ്. കശ്മീരിൽ കൂടുതൽ ശക്തമായി മുന്നോട്ടു നീങ്ങാനുള്ള കേന്ദ്ര നേതൃത്വത്തിെൻറ തീരുമാനം പിന്തുണ പിൻവലിച്ചതിൽ പ്രതിഫലിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രാഷ്ട്രപതി ഭരണം വഴി താഴ്വരയുടെ നിയന്ത്രണം കേന്ദ്രത്തിെൻറ പൂർണ നിയന്ത്രണത്തിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.