ന്യൂഡൽഹി: വിവാദമായതിനുപിന്നാലെ ബ്രോഡ്കാസ്റ്റിങ് ബില്ലിന്റെ കരട് പിൻവലിച്ച് കേന്ദ്രസർക്കാർ. വിശദ കൂടിയാലോചനകൾക്കുശേഷം പുതുക്കി പ്രസിദ്ധീകരിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇതിന്റെ തീയതി വ്യക്തമാക്കിയിട്ടില്ല.
1995ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്സ് (റെഗുലേഷൻ) നിയമത്തിനു പകരമായാണ് കഴിഞ്ഞ നവംബറിൽ പുതിയ ബ്രോഡ്കാസ്റ്റിങ് ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ടെലിവിഷൻ മാത്രം ഉൾപ്പെട്ടിരുന്ന പഴയ നിയമത്തിൽ ഒ.ടി.ടിയടക്കമുള്ളവയെ ഉൾപ്പെടുത്തുന്നതാണ് പുതിയ ബില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ സൂചന. എന്നാൽ, സമൂഹമാധ്യമങ്ങൾക്ക് പുറമെ വിവിധ കണ്ടന്റ് ക്രിയേറ്റർമാർ, ഓൺലൈൻ പോർട്ടലുകൾ, വെബ് സൈറ്റുകൾ എന്നിവരെക്കൂടി ബില്ലിന്റെ പരിധിയിൽപ്പെടുത്താൻ കേന്ദ്ര സർക്കാർ ശിപാർശ ചെയ്യുകയായിരുന്നു. ഇതോടെ നിയമവിദഗ്ധരടക്കമുള്ളവർ വിയോജിച്ച് രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നായിരുന്നു പ്രധാന വിമർശനം. ഇതോടെയാണ് കേന്ദ്രസർക്കാർ നിലപാട് മാറ്റുന്നതെന്നാണ് സൂചന.
നവംബറിൽ പ്രസിദ്ധീകരിച്ച ബില്ലിൽ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളുമാണ് ഉൾപ്പെടുന്നത്. ഓൺലൈൻ മാധ്യമങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങളും നിർദേശങ്ങളുമാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാൽ, ഓൺലൈൻ ഉള്ളടക്കങ്ങളെ സെൻസർ ചെയ്യുകയാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കാൻ പോകുന്നതെന്നാണ് കണ്ടന്റ് ക്രിയേറ്റർമാരും മാധ്യമപ്രവർത്തകരും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ബിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നുകാണിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.