ബംഗളൂരു: കർണാടകയിലെ ബി.ജെ.പിയിൽ പൂർണ വിശ്വാസമുണ്ടെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. കർണാടകയിൽ പത്ത് റെയിൽവേ പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ വിവിധ പദ്ധതികളിലൂടെ 40 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് സുഖമായി ജീവിക്കാനുള്ള സാഹചര്യങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ ഹൊസപേട്ടയിൽ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു നദ്ദ.
കോൺഗ്രസ് വർഷങ്ങളായി ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നെന്ന് നദ്ദ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാറിനെ പോലെ കർണാടക സർക്കാറും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷനു കീഴിൽ സംസ്ഥാനത്ത് 46.31 ലക്ഷത്തിലധികം ടോയ്‌ലറ്റുകൾ നിർമിച്ചു. കർഷകർക്ക് വേണ്ടി ബി.ജെ.പിയും മോദി സർക്കാരും ചെയ്തതുപോലെ ആരും അവർക്കുവേണ്ടി പ്രവർത്തിച്ചിട്ടില്ല. കർഷകർക്ക് ധനസഹായം നൽകാന്‍ മോദി സർക്കാർ ആരംഭിച്ച കിസാന്‍ സമ്മാന്‍ നിധിയിലൂടെ 58 ലക്ഷം കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
കർണാടക പണ്ട് മതഭൂമിയായിരുന്നെന്നും ഇന്നത് രാജ്യത്തെ ഏറ്റവും വലിയ ഐ.ടി ഹബ്ബായി വളർന്നെന്നും നദ്ദ പറഞ്ഞു. കർണാടകയിലെ ബി.ജെ.പിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. സംസ്ഥാനത്തെ പാർട്ടിയുടെ പ്രകടനത്തിൽ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ 'രാജ്യം ആദ്യം, പാർട്ടി രണ്ടാമത്, സ്വന്തം കാര്യം അവസാനം' എന്ന പാർട്ടി മന്ത്രവുമായി മുന്നോട്ട് പോകുമെന്നും നദ്ദ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.