ചെന്നൈ: നഗരത്തിലെ അശോക് നഗർ ഗവ. ഗേൾസ് ഹൈസ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ വിവാദ പ്രഭാഷണം നടത്തിയ ഗുരുജി മഹാവിഷ്ണു(35) അറസ്റ്റിൽ.
സ്കൂളിലെ അധ്യാപകൻ ശങ്കർ നൽകിയ പരാതിയിൽ ശനിയാഴ്ച ഉച്ചക്ക് ചെന്നൈ വിമാനത്താവളത്തിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. ആസ്ട്രേലിയയിൽനിന്ന് ചെന്നൈയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഭിന്നശേഷിക്കാരനായ അധ്യാപകനെതിരെ അവഹേളനപരമായ പരാമർശം നടത്തിയതിനും സെമിനാറിൽ അന്ധവിശ്വാസങ്ങൾ ഉദ്ബോധിപ്പിച്ചതിനുമാണ് അറസ്റ്റ്. വിമാനത്താവളത്തിൽ ഗുരുജി മഹാവിഷ്ണുവിന്റെ അനുയായികളും തടിച്ചുകൂടിയിരുന്നു.
അധ്യാപക ദിനത്തിൽ പ്രചോദനാത്മകമായ പ്രഭാഷണം നടത്തുന്നതിനാണ് സ്കൂളിലെ പ്രധാനാധ്യാപിക മഹാവിഷ്ണുവിനെ ക്ഷണിച്ചത്. എന്നാൽ, വിഷയത്തിൽനിന്ന് വ്യതിചലിച്ച് പുനർജന്മം, കർമം, പാപം തുടങ്ങിയ ആത്മീയ വിഷയങ്ങളിൽ സംസാരിച്ചതിനെ അധ്യാപകരിൽ ചിലർ എതിർത്തു. ഇതോടെ അധ്യാപകനായ ശങ്കറിനെ മഹാവിഷ്ണു പരസ്യമായി അവഹേളിക്കുകയായിരുന്നു. പ്രഭാഷണത്തിനെതിരെ പ്രതികരിച്ച ശങ്കറിനെ പിന്നീട് വിദ്യാഭ്യാസ മന്ത്രി അൻപിൽ പൊയ്യാമൊഴി ആദരിച്ചു. സംഭവം വിവാദമായതോടെ പ്രധാനാധ്യാപിക തമിഴരസിയെ തിരുവള്ളൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു.
വിവാദ പ്രസംഗത്തിന്റെ വിഡിയോ മഹാവിഷ്ണു തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തതോടെയാണ് വൻ പ്രതിഷേധമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.