ന്യൂഡൽഹി: ഡൽഹി ഐ.എ.എസ് കോച്ചിങ് സെന്ററിലെ വിദ്യാർഥികളുടെ മുങ്ങിമരണത്തിൽ സുപ്രീം കോടതി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നോട്ടീസ് അയച്ചു. കോച്ചിങ് സെന്‍ററുകൾ മരണമുറികളായി മാറുകയാണെന്നും വിദ്യാർഥികളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഡൽഹിയിലെ മുഖർജി നഗർ ഏരിയയിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വ്യാപനം സംബന്ധിച്ച ഡൽഹി ഹൈകോടതിയുടെ നിർദേശങ്ങൾ ചോദ്യം ചെയ്ത് കോച്ചിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. അപ്പീൽ തള്ളുകയും കോച്ചിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. കോച്ചിങ് സെൻ്ററുകൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ അവ ഓൺലൈൻ മോഡിലേക്ക് മാറ്റണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറുമെന്നും കോടതി പറഞ്ഞു.
കോച്ചിങ് സെൻ്ററുകളിൽ സുരക്ഷാ ചട്ടങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് ചോദിച്ച് കേന്ദ്ര സർക്കാരിനും ഡൽഹി ചീഫ് സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ മാസമാണ് ഡൽഹിയിലെ ഐ.എ.എസ് അക്കാദമി ബേസ്‌മെന്റിലെ വെള്ളക്കെട്ടിൽ മൂന്ന് ഉദ്യോഗാർഥികൾ മുങ്ങി മരിച്ചത്.
സംഭവത്തിൽ ഡൽഹി സർക്കാറോ കേന്ദ്ര സർക്കാറോ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. ഡൽഹി ഐ.എ.എസ് കോച്ചിങ് സെന്ററിലെ വിദ്യാർഥികളുടെ മരണം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.