കോയമ്പത്തൂർ സ്ഫോടനം: അന്വേഷണം കേരളത്തിലും

കോയമ്പത്തൂരിൽ കാറിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്കും. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീന് വിയ്യൂർ ജയിലിലുള്ള മുഹമ്മദ് അസറുദ്ദീൻ എന്നയാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കോയമ്പത്തൂരിൽ നിന്നുള്ള അന്വേഷണസംഘം തൃശൂരിലെത്തിയത്.

2019ൽ എൻ.ഐ.എ അറസ്റ്റ് ചെയ്തയാളാണ് അസറുദ്ദീൻ. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാളെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ വന്നു കണ്ടിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനായി തൃശൂർ ജയിലിലെത്തിയ ഉദ്യോഗസ്ഥർ മുബീന്റെ സന്ദർശക പട്ടിക പരിശോധിക്കുകയും ഇയാളിൽനിന്ന് വിവരങ്ങൾ തേടുകയും ചെയ്തു.

ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീൻ അറസ്റ്റിലാവുന്നത്. സ്ഫോടനത്തിന്റെ സൂത്രധാരനായ സഹ്റാൻ ഹാഷിമുമായി അസറുദ്ദീന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാളെ പിടികൂടിയത്. അസറുദ്ദീൻ അടക്കം മൂന്ന് പേരാണ് ശ്രീലങ്കൻ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ കഴിയുന്നത്.

ഞായറാഴ്ച കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് പിടിയിലായത്. ജി.എം നഗർ, ഉക്കടം സ്വദേശികളാണ് ഇവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം ഉള്ളവരായിരുന്നു.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം മുന്നോട്ട് പോയത്. സ്ഫോടനം നടന്ന ക്ഷേത്രത്തിന് സമീപത്തെ ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നാലുപേർ കാറിനകത്തേക്ക് സാധനങ്ങൾ വെക്കുന്നത് പതിഞ്ഞിരുന്നു. ഇതിനിടെ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീൻ 2009ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യം വ്യക്തമായതിന് പിന്നാലെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കാറിലെ സ്ഫോടന കേസ് അന്വേഷിക്കുന്നത്.

കേസിന്റെ അന്വേഷണ ചുമതല തമിഴ്നാട് പൊലീസിലെ പ്രത്യേക സംഘത്തിനാണെങ്കിലും എൻ.ഐ.എ അനൌദ്യോഗികമായി വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ട്. ഇന്ന് അവർ ഔദ്യോഗികമായി കേസ് അന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന. 

Tags:    
News Summary - Coimbatore blast: Investigation to Kerala too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.