അർണബിനെതിരെ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച എം.എൽ.എയെ ഇ.ഡി ചോദ്യം ചെയ്യും

മുംബൈ: മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയിൽ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എൽ.എ പ്രതാപ് സർനായികിനെ എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. നിലവിൽ ക്വാറന്‍റൈനിൽ കഴിയുന്ന പ്രതാപിനെ ബുധനാഴ്ച ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. കേസിൽ കുറ്റാരോപിതനായ പ്രതാപ് സർ‌നായികിന്‍റെ മകൻ വിഹാംഗ് സർ‌നായിക്കിന് മൂന്നാമതും ഇ.ഡി സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നേരത്തേ രണ്ടുതവണ സമൻസ് അയച്ചെങ്കിലും വിഹാംഗ് ഹാജറായിരുന്നില്ല.

ശിവസേന എം.എൽ.എ പ്രതാപ് സർനായികിന്‍റെ ഓഫീസിലും സുരക്ഷാ സേവന കമ്പനിയായ ടോപ്‌സ് ഗ്രൂപ്പിന്‍റെ പ്രൊമോട്ടർമാരുടെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടിയിലും നേരത്തേ ഇ.ഡി പരിശോധന നടത്തിയിരുന്നു. റെയ്ഡിനിടെ നവംബർ 24 ന് വിഹാംഗിനെ അഞ്ച് മണിക്കൂർ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിട്ടുണ്ട്.

കൂടുതൽ ചോദ്യം ചെയ്യലിന് 25,26,27 തീയതികളിൽ ഹാജറാവാൻ വിഹാംഗിന് സമൻസും അയച്ചിരുന്നു. പ്രതാപ് സർനായിക്കിന്‍റെ അടുത്ത സഹായി അമിത് ഛൻഡോളെയെ നേരത്തേ ഇ.ഡി കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി വൈകിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അമിതിനെ അറസ്റ്റ് ചെയ്തത്.

സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ നൽകുന്ന ടോപ്സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രതാപ് സർനായിക്കിന് വൻതോതിൽ സാമ്പത്തിക ഇടപാടുണ്ടെന്നും അതിലെ പ്രധാന കണ്ണിയാണ് ഛൻഡോളെയെന്നുമാണ് ഇ.ഡിയുടെ ആരോപണം. വൻ തോതിൽ സാമ്പത്തിക തിരിമറി ആരോപിച്ച് ടോപ്സ് ഗ്രൂപ്പ് മുൻ സി.ഇ.ഒ മുംബൈ പൊലീസിനു നൽകിയ പരാതിയുടെ ചുവടു പിടിച്ചാണ് അന്വേഷണം.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവർശക്കതിരേ മോശം ഭാഷ ഉപയോഗിച്ച് റപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ സെപ്റ്റംബര്‍ 16നാണ് മഹാരാഷ്ട്ര നിയമസഭയില്‍ സർനായിക് അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചത്. താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. മുംബൈയെ പാക്ക് അധീന കശ്മീരുമായി താരതമ്യം ചെയ്ത നടി കങ്കണ റാവത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടും പ്രതാപ് സര്‍നായിക് രംഗത്തുവന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.