സ്പീക്കർ തെരഞ്ഞെടുപ്പ്: മൽസരത്തിന് വഴിവെച്ചത് കേന്ദ്ര സർക്കാരെന്ന് കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: ലോക്സഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ മൽസരത്തിന് വഴിവെച്ചത് കേന്ദ്ര സർക്കാരെന്ന് ഇൻഡ്യ സഖ്യ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്. സ്പീക്കർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ തൃപ്തികരമായ മറുപടിയല്ല കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. കേന്ദ്ര സർക്കാറിന്‍റെ ഈ നിലപാട് ഇൻഡ്യ സഖ്യ സ്ഥാനാർഥി മൽസരിക്കുന്നതിൽ എത്തിക്കുകയായിരുന്നുവെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.

ഇൻഡ്യ സഖ്യത്തിന് മൽസരിക്കണമെന്ന താൽപര്യമില്ലായിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചക്ക് കേന്ദ്ര സർക്കാർ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ പദവി തരണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ യാതൊരു ഉറപ്പും തരാൻ സർക്കാർ തയാറായില്ല. ആദ്യം സ്പീക്കർ തെരഞ്ഞെടുപ്പെന്നും പിന്നീട് ഡെപ്യൂട്ടി സ്പീക്കർ വിഷയം ചർച്ച ചെയ്യാമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്. കേന്ദ്രത്തിന്‍റെ ഈ നിലപാട് തൃപ്തികരമല്ലാത്തതിനാൽ മൽസരിക്കാൻ തീരുമാനിച്ചെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

542 അംഗ ലോക്സഭ സഭയിൽ 271 വോട്ടാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടത്. നിലവിൽ എൻ.ഡി.എക്ക് 293 അംഗങ്ങളും ഇൻഡ്യ സഖ്യത്തിന് 233 അംഗങ്ങളുമാണുള്ളത്. എൻ.ഡി.എക്ക് ജയം ഉറപ്പാണെങ്കിലും കേന്ദ്രത്തിന്‍റെ ഏകപക്ഷീയമായ നിലപാടിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് ഇൻഡ്യ സഖ്യം സ്ഥാനാർഥിയെ നിർത്തിയത്.

എട്ടാം തവണ ലോക്സഭയിലെത്തിയ മുതിർന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര മണ്ഡലത്തിൽ നിന്ന് 10,868 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ വിജയിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവായ അദ്ദേഹം ലോക്സഭയിൽ കോൺഗ്രസ് ചീഫ് വിപ്പായിരുന്നു.

18ാം ലോക്സഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി മുൻ സ്പീക്കറും ബി.ജെ.പി എം.പിയുമായ ഓം ബിർളയും പ്രതിപക്ഷ ഇൻഡ്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയായി മുതിർന്ന കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷുമാണ് മൽസരിക്കുന്നത്. ലോക്സഭ സ്പീക്കർ പദവിയിൽ ഭരണപക്ഷത്തു നിന്നുള്ള അംഗം വരുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുന്നതാണ് സഭയിലെ കീഴ്വഴക്കം. എന്നാൽ, പ്രതിപക്ഷത്തിന്‍റെ ഈയൊരു നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല.

2014ൽ ഒന്നാം മോദി സർക്കാറിന്‍റെ കാലത്ത് സുമിത്ര മഹാജനാണ് സ്പീക്കറായത്. എന്നാൽ, പ്രതിപക്ഷത്തിന് സ്പീക്കർ പദവി നൽകുന്ന കീഴ്വഴക്കം ലംഘിച്ചു കൊണ്ട് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ എം. തമ്പിദുരൈക്കാണ് അന്ന് പദവി നൽകിയത്. 2019ൽ ഓം ബിർള സ്പീക്കറായി. എന്നാൽ, ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാൻ എൻ.ഡി.എ സർക്കാർ തയാറായില്ല. 2019 മുതൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.

Tags:    
News Summary - "Government compelled us to contest election," says Kodikunnil Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.