ഹിജാബ് വിലക്ക്: പരീക്ഷയെഴുതാനാകാതെ പോയത് 17,000 മുസ്ലിം വിദ്യാർഥിനികൾക്ക്

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഹൈകോടതി ഉത്തരവിനെ തുടർന്ന് കർണാടകയിൽ പരീക്ഷയെഴുതാൻ സാധിക്കാതെ വന്നത് 17,000 വിദ്യാർഥിനികൾക്ക്. ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയ മുസ്ലിം വിദ്യാർഥിനികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുഫെസ അഹ്മദി വാദത്തിനിടെ സെപ്റ്റംബർ 17ന് കോടതിയെ ധരിപ്പിച്ചതാണ് ഇക്കാര്യം.

ഹിജാബ് വിലക്കിനെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് എത്ര വിദ്യാർഥിനികൾ കൊഴിഞ്ഞുപോയി എന്നായിരുന്നു അന്ന് സുപ്രീം കോടതി ചോദിച്ചത്. ഇക്കാര്യത്തിൽ കൃത്യമായ കണക്കുകളുണ്ടോ? 20, 30, 40 അല്ലെങ്കിൽ 50 പേർ ആണോ കൊഴിഞ്ഞുപോയത് എന്നും ഹേമന്ദ് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് ആരാഞ്ഞു. അപ്പോഴാണ് ഹിജാബ് വിലക്കിയ ഉത്തരവ് മൂലം 17,000 വിദ്യാർഥിനികൾക്ക് പരീക്ഷയെഴുതാൻ സാധിച്ചിട്ടില്ലെന്ന് അഭിഭാഷകനായ ഹുഫെസ അഹ്മദി പറഞ്ഞത്.

അഭിഭാഷകനായ തന്‍റെ സുഹൃത്ത് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിദ്യാർഥിനികളുടെ കൊഴിഞ്ഞുപോക്ക് എന്ന വിഷയം ഇതുവരെ ഹൈകോടതിയിൽ ഉയർത്തിയിട്ടില്ലെന്നും അതിനാൽ തങ്ങൾ ഈ വിവരം സ്വീകരിക്കില്ലെന്നുമായിരുന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.

മദ്റസകളിലെ വിവിധ നിയന്ത്രണങ്ങളിൽപെട്ട മുസ്ലിം പെൺകുട്ടികൾ അത്തരം വിലക്കുകൾ പൊട്ടിച്ചെറിഞ്ഞ് ഹിജാബ് ധരിച്ചുകൊണ്ടുതന്നെ മതേതര വിദ്യാലയങ്ങളിൽ ഉന്നതപഠനം നടത്തുകയാണെന്നും എന്നാലിപ്പോൾ ഹൈകോടതി ഉത്തരവ് പ്രകാരം സ്കൂൾ വളപ്പിൽ ഹിജാബ് ധരിക്കാൻ കഴിയുന്നില്ലെന്നും ഇതിനാൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണെന്നും ഹുഫെസ അഹ്മദി പറഞ്ഞു.

ഹിജാബ് ധരിച്ച ആറു മുസ്‍ലിം വിദ്യാർഥിനികളെ ഉഡുപ്പി ഗവ. പ്രീയൂനിവേഴ്സിറ്റി കോളജിൽനിന്ന് വിലക്കിയതാണ് കർണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ തുടക്കം. ഇതിനെതിരെ സംസ്ഥാനവ്യാപകമായ പ്രതിഷേധമുണ്ടായി. വിദ്യാർഥിനികളടക്കം കർണാടക ഹൈകോടതിയിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി. എന്നാൽ, ഹിജാബ് ധരിക്കൽ ഇസ്‍ലാമിക വിശ്വാസപ്രകാരം നിർബന്ധമല്ലെന്നായിരുന്നു ഹൈകോടതിയുടെ ഇടക്കാല വിധി. ഇതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 16ന് എല്ലാ സ്കൂളിലും ഹിജാബ് നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

Tags:    
News Summary - Hijab ban: 17,000 Muslim students were unable to write the exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.