ജെല്ലിക്കെട്ട് സമരം; സംഘർഷം രൂക്ഷം, സമരക്കാർ പൊലീസ് സ്റ്റേഷന് തീയിട്ടു

ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് സമരത്തെ തുടർന്ന് വ്യാപക സംഘർഷം. ചെന്നൈയിലെ ഐസ് ഹൗസ് സമരക്കാർ തീയിട്ടു. പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് സമരക്കാർ തീയിട്ടത് സ്റ്റേഷനിലേക്ക് പടർന്നതാവാനാണ് സാധ്യത. സമരക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. മറീന ബീച്ചില്‍ പൊലീസ് തങ്ങളെ മര്‍ദിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. തീരത്തിനടുത്ത് കൈകോര്‍ത്ത് നിന്ന് സമരക്കാര്‍ ഒഴിപ്പിക്കല്‍ നടപടി ചെറുക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടലില്‍ ചാടുമെന്ന് ഭീഷണി ഉയര്‍ത്തിയതോടെ പൊലീസും പ്രതിരോധത്തിലായി. തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി താത്കാലികമായി നിര്‍ത്തിവെച്ചു. 

 

അളകനെല്ലൂർ ഉൾപടെയുള്ള പ്രദേശങ്ങളിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പലയിടത്തും സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. ഇതിനെതുടർന്ന് സമരക്കാർ പൊലീസിന് നേരെ കല്ലെറിയുകയുമുണ്ടായി. സമരം നടക്കുന്ന മറീന ബീച്ചിലേക്കുള്ള റോഡുകൾ പൊലീസ് ഉപരോധിച്ചതിനെ തുടർന്ന് കടൽവഴിയും ജനങ്ങൾ പ്രതിഷേധ സ്ഥലത്ത് എത്തുന്നുണ്ട്. ബീച്ചിൽ സംഘർഷാവസ്ഥ തുടരുകയാണ്. കോയമ്പത്തൂരിൽ മീനാക്ഷി ഹാളിൽ സമരം ചെയ്ത നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

അതേസമയം, പ്രതിപക്ഷ പാർട്ടിയായ ഡി.എം.കെ നിയമസഭാ സമ്മേളനം ബഹിഷ്കരിച്ചു. മറീനബീച്ചിലെ സമരക്കാരെ പൊലീസ് നേരിട്ടത് നിരാശാജനകമാണെന്ന് ഡി.എം.കെ വർകിങ് സെക്രട്ടറി എം.കെ. സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു. മറീന ബിച്ചിൽ നിന്ന് സമരക്കാർ ഒഴിഞ്ഞു പോകാൻ തയാറായിരുന്നു. ഇതിനിടെയാണ് പൊലീസ് നടപടിയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് വൻ പൊലീസ് സംഘം ബീച്ചിലെത്തി സമരം നടത്തുന്നവരെ ഒഴിപ്പിക്കാൻ തുടങ്ങിയത്.


 

Tags:    
News Summary - ice house police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.