ജോലിയിൽ പ്രവേശിക്കില്ല; കോടതി ഉത്തരവ് ലംഘിക്കുമെന്ന് പശ്ചിമ ബംഗാളിലെ ഡോക്ടർമാർ

കൊൽക്കത്ത: സെപ്റ്റംബർ 10 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്കകം ജോലി പുനരാരംഭിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിക്കുമെന്ന് പശ്ചിമ ബംഗാളിലെ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർ. തങ്ങളുടെ ആവശ്യങ്ങൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു. സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെയും രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഉച്ചക്ക് ആരോഗ്യവകുപ്പിന്‍റെ ആസ്ഥാനമായ 'സ്വസ്ത്യഭവനിലേക്ക്' മാർച്ച് നടത്തുമെന്നും ഡോക്ടർമാർ അറിയിച്ചു.

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന പശ്ചിമ ബംഗാളിലെ ഡോക്ടർമാർ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനകം ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മറിച്ചാണെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാറിന് അധികാരം നൽകും. സെപ്റ്റംബർ 10 ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച് മണിക്കകം ഡ്യൂട്ടിക്ക് ഹാജരായാൽ അച്ചടക്ക നടപടിയുണ്ടാകില്ലെന്ന് ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്‍റെ ബെഞ്ച് ഉറപ്പുനൽകിയിരുന്നു.

ഡോക്ടർമാരെ വിശ്വാസത്തിലെടുക്കാനും സുരക്ഷ സംബന്ധിച്ച് അവരുടെ ഭയം അകറ്റാനും സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

ഡോക്ടർമാരുടെ സമരം തുടരുന്നതിനാൽ പശ്ചിമ ബംഗാളിൽ ആരോഗ്യ സംരക്ഷണ സംവിധാനം പ്രതിസന്ധിയിലാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ഉത്തരവ്.

Tags:    
News Summary - junior doctors have said they would defy the Supreme Court's orders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.