കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി നേരത്തേ അമ്മയ്ക്കും സഹോദരിക്കും എതിരെ അക്രമം നടത്തിയതായി സമ്മതിച്ചു. ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചതിന് മുമ്പ് അമ്മായിയമ്മ ഇയാൾക്കെതിരെ കാളിഘട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ്
സഞ്ജയ് റോയ് നേരത്തേ അമ്മയോടും സഹോദരിയോടും ചെയ്ത അതിക്രമത്തെ കുറിച്ച് പറഞ്ഞത്. ക്രൂരമായ ആക്രമണമാണ് യുവതി നേരിട്ടതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ നിരവധി സ്ഥലത്ത് മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു.
അതിനിടെ, തന്നെ തൂക്കിക്കൊല്ലാൻ പ്രതി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെയാണ് പശ്ചിമ ബംഗാൾ സർക്കാർ ആശുപത്രിയിലെ സെമിനാർ റൂമിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച പ്രതിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതി മുമ്പ് പൊലീസ് വളന്റിയറായി ജോലിചെയ്തിരുന്നു.
ആർ.ജി കാർ ഹോസ്പിറ്റലിലെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലേക്കും ഇയാൾക്ക് പ്രവേശനമുണ്ടായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് അതിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്. പ്രതി അശ്ലീലസാഹിത്യത്തിന് അടിമയാണെന്ന് പോലീസ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
അതിനിടെ, ആഗസ്റ്റ് 18നകം കേസ് തെളിയിക്കാൻ പോലീസിന് സാധിച്ചില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്ത പോലീസിന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.