രാത്രി കർഫ്യൂ, പൊതുപരിപാടികൾക്ക് വിലക്ക്: മഹാരാഷ്ട്രയിലെ നിയന്ത്രണങ്ങൾ അറിയാം

മുംബൈ: കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നത് തടയാൻ പുതിയ നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സർക്കാർ. രാത്രി ഒമ്പതു മുതൽ രാവിലെ ആറുമണി വരെ കർഫ്യൂ ഏർപ്പെടുത്തി. ഈ സമയത്ത് അഞ്ചിലേറെ പേർ ഒത്തുകൂടുന്നത് നിരോധിച്ചു. വെള്ളിയാഴ്ച രാത്രി പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെ തന്നെ പ്രാബല്യത്തിൽ വന്നു. ജിമ്മുകൾ, റസ്റ്റാറന്‍റുകൾ, സ്പാകൾ, തിയറ്ററുകൾ, വിവാഹങ്ങൾ എന്നിവയ്‌ക്കും നിയന്ത്രണം ബാധകമാണ്.

ദുബൈയിൽ നിന്ന് എത്തുന്നവർക്ക് ഏഴ് ദിവസ ക്വാറന്‍റീൻ; പൊതുഗതാഗതം ഉപയോഗിക്കരുത്

ദുബൈയിൽനിന്ന് നഗരത്തിലെത്തുന്ന മുംബൈ നിവാസികൾ ഏഴ് ദിവസത്തെ ഹോം ക്വാറന്‍റീനിൽ കഴിയണമെന്ന് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉത്തരവിട്ടു. ഇവർക്ക് പൊതുഗതാഗതം ഉപയോഗിക്കാൻ അനുവാദമില്ല. മുംബൈയിലെ അടച്ചിട്ടതോ തുറസ്സായതോ ആയ സ്ഥലങ്ങളിലെ പുതുവത്സര ആഘോഷ പരിപാടികളും ബിഎംസി നിരോധിച്ചിട്ടുണ്ട്.

പ്രധാന നിയന്ത്രണങ്ങൾ

  • സംസ്ഥാനത്തുടനീളം പൊതുസ്ഥലങ്ങളിൽ രാത്രി 9 മുതൽ രാവിലെ 6 വരെ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് നിരോധിച്ചു.
  • മുംബൈയിൽ അടച്ചിട്ടതോ തുറസ്സായതോ ആയ സ്ഥലങ്ങളിലുള്ള പുതുവത്സര ആഘോഷ പരിപാടികൾ നിരോധിച്ചു
  • റെസ്റ്റോറന്‍റുകൾ, ജിംനേഷ്യങ്ങൾ, സ്പാകൾ, സിനിമാ ഹാളുകൾ, തിയറ്ററുകൾ എന്നിവയിൽ പ്രവേശനം 50 ശതമാനം മാത്രം.
  • വിവാഹ മണ്ഡപങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ അടച്ചിട്ട സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന വിരുന്നുകളിൽ പരമാവധി 100 പേർക്ക് മാത്രം പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളിൽ 250ൽ കൂടരുത്.
  • സാമൂഹികമോ മതപരമോ രാഷ്ട്രീയമോ ആയ പരിപാടികൾക്കായി അടച്ചിട്ട ഇടങ്ങളിൽ 100 ൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 250 പേർ വരെ ആവാം.
  • ജനങ്ങൾ തടിച്ചു കൂടാൻ സാധ്യതയുള്ള കായിക, കലാ പരിപാടികളിൽ സീറ്റിങ് കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ മാത്രമേ പ്രവേശിപ്പിക്കാവൂ
  • അതത് പ്രദേശത്തെ സാഹചര്യങ്ങൾക്കനുസരിച്ച് ഈ നിയന്ത്രണങ്ങൾ കർശനമാക്കാൻ പ്രാദേശിക ദുരന്തനിവാരണ അതോറിറ്റികൾക്കും ജില്ലാ കലക്ടർമാർക്കും അധികാരമുണ്ട്.

മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 1,410 പേർക്കാണ് കോവിഡ് ബാധിച്ചത്. 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 20 പേർക്ക് ഒമിക്രോൺ ബാധിച്ചു. ഇതിൽ 12 പേരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാണ്. ഏഴുപേർ കുത്തിവയ്പ്പ് നടത്തിയിട്ടില്ല. ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.

മുംബൈയിൽ ഇതുവരെ 46 ഒമൈക്രോൺ കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. പൂണെയിൽ 41, സത്താറ, ഉസ്മാനാബാദ്, താനെ എന്നിവിടങ്ങളിൽ അഞ്ച് വീതവും നാഗ്പൂരിൽ രണ്ട്, പാൽഘർ, ലാത്തൂർ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ് രോഗബാധിതർ.

ക്രിസ്മസിനോടനുബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. ചർച്ചുകളിൽ ഇരിപ്പിടത്തിന്‍റെ 50 ശതമാനം വരെ ആളുകളെ മാത്രം പ്രവേശിപ്പിക്കുക, അണുനശീകരണം നടത്തുക, പള്ളിക്ക് പുറത്ത് കടകളും സ്റ്റാളുകളും സ്ഥാപിക്കരുത്, പൊതുസ്ഥലങ്ങളിലും തെരുവുകളിലും ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, പടക്കം പൊട്ടിക്കരുത്, ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കുക എന്നിവയാണ് മാർഗനിർദേശങ്ങളിലുള്ളത്. 

Tags:    
News Summary - List of Fresh Restrictions In Maharashtra In Wake of Rising Omicron Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.