ദലിത് യുവാവിനെ നഗ്നനാക്കി മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ

ഭോപാൽ: ദലിത് യുവാവിനെ നഗ്നനാക്കി മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്താർപൂർ നഗരത്തിൽ ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യം ബുധനാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. മർദനത്തിന്റെ കാരണം അറിവായിട്ടില്ല.

തലയിൽനിന്ന് ചോരയൊലിക്കുന്ന യുവാവിനെ രണ്ടുപേർ ചേർന്ന് വിവസ്ത്രനാക്കുന്നതും തുടർന്ന് ബെൽറ്റും നാടൻ തോക്കിന്റെ പാത്തിയും ഉപയോഗിച്ച് മർദിക്കുന്നതുമാണ് വിഡിയോയിലുള്ളത്. സംഘത്തിലെ മൂന്നാമനാണ് വിഡിയോ ചിത്രീകരിച്ചത്.

പൊലീസിലുള്ള ബന്ധുവിനെ വിളിക്കാൻ പ്രതികൾ യുവാവിനോട് ആവശ്യപ്പെടുന്നതും വിഡിയോയിൽ കേൾക്കാം. പിന്നീട് യുവാവ് നഗ്നനായി ഓടിരക്ഷപ്പെടുകയായിരുന്നു. രാത്രി വീട്ടിലേക്ക് പോകുന്ന സമയത്താണ് യുവാവിന് മർദനമേറ്റത്. സംഭവമറിഞ്ഞയുടൻ കേസെടുത്ത പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ഛത്താർപൂർ ജില്ല പൊലീസ് സൂപ്രണ്ട് അഗം ജെയിൻ പറഞ്ഞു.

ദേവ എന്ന ദേവേന്ദ്ര താക്കൂർ, ലക്കി ഘോഷി, അന്നു ഘോഷി എന്നിവരാണ് അറസ്റ്റിലായത്. വിഡിയോയിൽ കണ്ട തോക്കുകളും ഇവരിൽനിന്ന് പിടികൂടി. ഇവർക്ക് നേരത്തെയും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Madhya Pradesh Dalit youth stripped beaten up severely thrashed in Chhatarpur three held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.