മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ്; കെ.യു.ഡബ്ല്യു.ജെ സുപ്രീംകോടതിയിൽ ഹരജി നൽകി

ന്യൂഡല്‍ഹി: ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാൻ പുറപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ. കെ.യു.ഡബ്ല്യു.ജെ ഡൽഹി സെക്രട്ടറി സിദ്ദിഖ് കാപ്പനെയാണ് യു.പി പൊലീസ് അനധികൃതമായി കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകി.

റിപ്പോർട്ടിങിനായി ഹാഥറസ് സന്ദർശിക്കാൻ പോയ സിദ്ദിഖിനെ കസ്റ്റഡിയിൽ എടുത്തത് സുപ്രീംകോടതി മാർഗരേഖയുടെ ലംഘനമാണെന്ന് അഡ്വ. വിൽസ് മാത്യൂസ് മുഖേനെ സമർപ്പിച്ച ഹരജിയിൽ യൂണിയൻ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പ് നൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശത്തെയും ലംഘിക്കുന്നതാണ് പൊലീസ് നടപടി. ഉടൻ സിദ്ദിഖിനെ മോചിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും 'അഴിമുഖം' വെബ്‌പോര്‍ട്ടല്‍ പ്രതിനിധിയുമായ സിദ്ദിഖ് കാപ്പന് ഒപ്പം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ മുസഫര്‍ നഗര്‍ സ്വദേശി അതീഖുര്‍ റസ്മാന്‍, മസൂദ് അഹ്മദ് (ബഹ്‌റൈച്ച്), ആലം (റാംപൂര്‍) എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.