representative image
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ അഞ്ച് മാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ഉദര സംബന്ധമായ അസുഖം ഭേദമാക്കുന്നതിനായി അമ്മ ഇരുമ്പ് പഴുപ്പിച്ച് മുദ്രകുത്തിയതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും മാതാപിതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ലുഹാരിയ ഗ്രാമത്തിലെ രമേഷ് ഭഗാരിയ-ലാഹരി ദമ്പതികളുടെ മകൾ ലീലക്ക് ഒരുമാസമായി അസുഖമായിരുന്നു. പാൽ കുടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട കുഞ്ഞ് എപ്പോഴും കരച്ചിലായിരുന്നു.
കുഞ്ഞിന് ഉദര സംബന്ധിയായ അസുഖമാണെന്നായിരുന്നു ലാഹരി വിശ്വസിച്ചത്. പ്രദേശത്തെ താന്ത്രികാചാര്യനെ സമീപിക്കാൻ അവർ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ഇതേ തുടർന്നാണ് വ്യാഴാഴ്ച ലാഹരി അസുഖം ഭേദമാകുമെന്ന് കരുതി കുഞ്ഞിന്‍റെ ശരീരത്തിൽ ഇരുമ്പ് പഴുപ്പിച്ച് വെക്കുകയായിരുന്നു.
ഇതോടെ കുഞ്ഞിന്‍റെ ആരോഗ്യ നില വഷളായി. കുഞ്ഞിനെ മഹാത്മ ഗാന്ധി ആശുപത്രിയിലെത്തിച്ച് വെന്‍റിലേറ്ററിലാക്കിയെങ്കിലും ഏഴുമണിക്കൂറിന് ശേഷം മരിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.