ഹൈദരാബാദ്: നവദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ. രണ്ട് മാസങ്ങൾക്ക് മുമ്പ് വിവാഹിതരായ ഡോക്ടർ ദമ്പതികളെയാണ് ഹൈദരാബാദിലെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടർ സയിദ് നിസാറുദ്ദീനും (26) ഭാര്യ മൊഹിമീൻ സൈമ(22)യുമാണ് മരിച്ചത്.
ബാത്ത്‌റൂമിലെ വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് കരുതുന്നത്. ഹൈദരാബാദിലെ ഖാദർബാഗ് പ്രദേശത്താണ് വീട്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. എന്നാൽ വൈകീട്ട് വരെ ആരും ശ്രദ്ധിച്ചില്ല. രാത്രി 11.30 ഓടെയാണ് സംഭവം പുറത്തറിയുന്നത്. വ്യാഴാഴ്ച രാവിലെ സൈമ പിതാവിനോട് സംസാരിക്കുകയും പിന്നീട് വിളിക്കാമെന്ന് പറയുകയും ചെയ്തെങ്കിലും കോൾ വന്നതേയില്ല. ഇരുവരും ജോലിക്ക് പോയിരിക്കുമെന്ന് പിതാവ് അനുമാനിച്ചു. രാത്രിയായിട്ടും കോളുകൾക്ക് മറുപടി ലഭിക്കാതെ വന്നതോടെ രക്ഷിതാക്കൾ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
രാത്രി ഞങ്ങൾ വീട്ടിലെത്തിയപ്പോൾ വൈദ്യുതിയുണ്ടായിരുന്നില്ലെന്ന് സൈമയുടെ പിതാവ് പറഞ്ഞു. എന്തോ കുഴപ്പമുണ്ടെന്ന് തോന്നി ജനൽ വഴി അകത്തു കടന്നപ്പോൾ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് എത്തിയപ്പോൾ ദമ്പതികളെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഭർത്താവ് ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ചാണ് അപകടത്തിൽ പെട്ടതെന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ സബ് ഇൻസ്പെക്ടർ എസ്. ശ്രുതി പറഞ്ഞു.
സൈമ മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥിയും ഭർത്താവ് സയ്യിദ് നിസാറുദ്ദീൻ സൂര്യപേട്ടയിലെ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടറുമാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.