നേപ്പാളിൽ കനത്ത മഴ; ബിഹാറിലെ 13 ജില്ലകൾ വെള്ളത്തിൽ

പട്ന: നേപ്പാളിലെ അതിശക്തമായ മഴ കാരണം ബിഹാറി​ന്‍റെ വടക്കൻ ഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കം. ഗന്ധക്, കോസി, ബാഗ്മതി നദികൾ കരകവിഞ്ഞ് 13 ജില്ലകളെ വെള്ളത്തിലാഴ്ത്തി. ഒന്നര ലക്ഷത്തിലധികം ജനങ്ങളെ ബാധിച്ചു. നദികളിൽ അഭൂതപൂർവമായ ഒഴുക്കാണ്. വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, ഷിയോഹർ, ഗോപാൽഗഞ്ച്, സിവാൻ, സീതാമർഹി, അരാരിയ, കിഷൻഗഞ്ച്, പൂർണിയ, സുപൗൾ, മധേപുര, മുസാഫർപൂർ, മധുബാനി എന്നിവിടങ്ങളെയാണ് സാരമായി ബാധിച്ചത്.

സംസ്ഥാന ഏജൻസികളുടെ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. വരാനിരിക്കുന്ന വെള്ളപ്പൊക്കത്തെ നേരിടാൻ സജ്ജമായി നിൽക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ അടുത്ത രണ്ട് ദിവസത്തേക്ക് പ്രശ്നബാധിത മേഖലക്കു സമീപം ക്യാമ്പ് ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നദികൾക്കും അവയുടെ കരകൾക്കും ഇടയിലുള്ള പ്രദേശത്ത് താമസിക്കുന്ന ആളുകളെ അറിയിക്കാനും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിൽ പട്രോളിംഗ് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കൻ ചമ്പാരൻ, പടിഞ്ഞാറൻ ചമ്പാരൻ, അരാരിയ, കിഷൻഗഞ്ച്, ഗോപാൽഗഞ്ച് എന്നിവിടങ്ങളിലെ സ്ഥലങ്ങളിൽ അഞ്ച് ദിവസത്തെ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കോസി നദിക്ക് മുകളിലൂടെയുള്ള ബിർപൂർ ബാരേജിൽനിന്ന് വെള്ളം പുറന്തള്ളുന്നത് 5.21 ലക്ഷം ക്യുസെക്‌സ് കവിഞ്ഞപ്പോൾ ഗണ്ഡകിലെ വാൽമീകിനഗർ ബാരേജിലെ ജലനിരപ്പും ഉയർന്നു. രണ്ട് ബാരേജുകളും ഇന്ത്യ-നേപ്പാൾ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. അവ നിയന്ത്രിക്കുന്നത് ബിഹാർ ഡബ്ല്യു.ആർ.ഡി എൻജിനീയർമാരാണ്. ജലത്തി​ന്‍റെ അതിസമ്മർദ്ദത്തിൽനിന്ന് മേഖലയെ രക്ഷിക്കാൻ ഫ്ലഡ്ഗേറ്റുകൾ തുറക്കേണ്ട അവസ്ഥയാണ്.

Tags:    
News Summary - 'Unprecedented flow' forecast for rivers : Nepal showers trigger Bihar alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.