ബംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമപരമായ അന്വേഷണം കേസിൽ പൊലീസ് നടത്തുമെന്ന് ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് കേസ് നിലവിൽ സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി കേസ് സി.ബി.ഐക്ക് വിടാൻ അഭ്യർഥിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ബി.ജെ.പി ഒരു കേസെങ്കിലും സി.ബി.ഐക്ക് വിട്ടിട്ടുണ്ടോയെന്ന് സിദ്ധരാമയ്യ ചോദിച്ചു. കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന സമയത്ത് ഡോ.രവി കേസ്, ലോട്ടറി കേസ്, മന്ത്രി കെ.ജി ജോർജിനെതിരായ ആരോപണങ്ങൾ എന്നിവയെല്ലം സി.ബി.ഐക്ക് വിട്ടു. ഈ കേസുകളിൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്നും സിദ്ധരാമയ്യ ചോദിച്ചു.
ബി.ജെ.പി മുമ്പ് സി.ബി.ഐയെ കറപ്ഷൻ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ എന്നാണ് വിളിച്ചിരുന്നത്. ദേവഗൗഡ ചോർ ബച്ചാവോ ഓർഗനൈസേഷനെന്ന് വിളിച്ചു. ഇപ്പോൾ നിങ്ങൾക്ക് സി.ബി.ഐയിൽ വിശ്വാസമുണ്ടോ. ഞങ്ങളുടെ സർക്കാർ നിയമപരമായ കാര്യങ്ങളിൽ ഇടപെടാറില്ല. രേവണ്ണ കേസിൽ അന്വേഷണസംഘം ശരിയായി അന്വേഷണം നടത്തും. നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ അവരെ നിർബന്ധിക്കില്ല. പൊലീസിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
രേവണ്ണക്കെതിരായ കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന ആരോപണവും സിദ്ധരാമയ്യ നിഷേധിച്ചു. രാഷ്ട്രീയഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതെന്ന് സിദ്ധരാമയ്യ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.