ബംഗളൂരു: കോൺഗ്രസ് നേതാക്കളെ വിമർശിക്കാൻ മോദി അസത്യം പ്രചരിപ്പിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിനായി ബംഗളൂരുവിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാറിനെയും രൂക്ഷമായി വിമർശിച്ചത്.
നരേന്ദ്ര മോദിയുടെ സമനിലപോലും തെറ്റിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹം കഴിഞ്ഞദിവസം നടത്തിയ പ്രസംഗം. സർക്കാറിനെയും രാഷ്ട്രീയ നേതൃത്വത്തെയും വിമർശിക്കാം. എന്നാൽ, ജവഹർലാൽ നെഹ്റുവിനെയും വി.കെ. കൃഷ്ണമേനോനെയും പോലുള്ള നേതാക്കളെ വിമർശിക്കാൻവേണ്ടി സത്യവിരുദ്ധമായ കാര്യങ്ങളാണ് മോദി പറഞ്ഞത്. കൊച്ചുകുട്ടികൾക്കുപോലും അറിയുന്ന ചരിത്രരേഖകൾ അദ്ദേഹം മാറ്റിമറിച്ചു.
നാലു വർഷമായി വാഗ്ദാനലംഘനങ്ങൾ മാത്രം നടത്തിയ മോദി ഇപ്പോൾ കോൺഗ്രസ് പ്രസിഡൻറിനെ 15 മിനിറ്റ് സംസാരിക്കാൻ കഴിയുമോ എന്ന് വെല്ലുവിളിക്കുകയാണ്. ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നില്ല. എന്നാൽ, നൽകിയ വാഗ്ദാനങ്ങളിൽ ഏതെങ്കിലും കഴിഞ്ഞ നാലു വർഷത്തിനിടയിൽ നടപ്പാക്കിയോ എന്ന് അദ്ദേഹത്തിന് പറയാനാകുമോ? അതേക്കുറിച്ച് അദ്ദേഹം ഒന്നും മിണ്ടുന്നില്ല. വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദിയെന്നും കേന്ദ്ര സർക്കാറിനെതിരായ അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
‘1948ൽ പാകിസ്താനെതിരായ യുദ്ധം നയിച്ച കർണാടകക്കാരനായ ജനറൽ തിമ്മയ്യയെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ െനഹ്റുവും പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോനും അവമതിക്കാൻ ശ്രമിച്ചു’ എന്നായിരുന്നു വ്യാഴാഴ്ച ബെള്ളാരിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, അക്കാലത്ത് വി.കെ. കൃഷ്ണമേനോൻ പ്രതിരോധമന്ത്രിയും ജനറൽ തിമ്മയ്യ സൈനിക മേധാവിയുമായിരുന്നില്ല. മോദിയുടെ തെറ്റായ ഈ പരാമർശം പരിഹാസത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.