യു.പി കഴിഞ്ഞു; ഇനി ഉന്നം രാഷ്ട്രപതി ഭവന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വന്‍വിജയം സംഘ്പരിവാറില്‍നിന്നുള്ളവരെ രാഷ്ട്രപതി, ഉപരാഷ്ട്രപതി ഭവനുകളിലത്തെിക്കാന്‍ ബി.ജെ.പിക്ക് വഴിയൊരുക്കും. ജൂലൈയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെയും ആഗസ്റ്റില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെയും കാലാവധി കഴിയും. വേണ്ടത്ര വോട്ട് സമാഹരിക്കാന്‍ കഴിയാത്തതിനാല്‍ പൊതുസമ്മതനെ തേടേണ്ട സ്ഥിതി മാറി. 70,000 വോട്ടിന്‍െറ കുറവ് ഇപ്പോഴുമുണ്ട്. എന്നാല്‍, അനുഭാവമുള്ള പാര്‍ട്ടികളെ വളച്ചാല്‍ മതി.
പ്രണബ് മുഖര്‍ജിക്ക് രണ്ടാമൂഴം നല്‍കുന്നതിനെക്കുറിച്ചുവരെ ചിന്തകള്‍ നടന്ന ഘട്ടത്തിലാണ് വോട്ടുശതമാനത്തില്‍ ബഹുദൂരം മുന്നോട്ടുകുതിക്കാന്‍ അവസരം നല്‍കിയ നിയമസഭ തെരഞ്ഞെടുപ്പുഫലം. പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലെ തിരിച്ചടിമൂലം വോട്ടുനഷ്ടമുണ്ട്. എന്നാല്‍, അതിനേക്കാള്‍ വളരെ കൂടുതല്‍ യു.പി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി കിട്ടി. 

രത്തന്‍ ടാറ്റ ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിക്കാന്‍ നാഗ്പുരിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ അടുത്തിടെ പോയിരുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി വെങ്കയ്യനായിഡു ഉപരാഷ്ട്രപതിക്കസേരയില്‍ കണ്ണുവെച്ചിട്ടുണ്ട്. ഇതിനെല്ലാം കാര്യഗൗരവം നല്‍കേണ്ടതുണ്ടോ എന്ന കാര്യം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനും ചേര്‍ന്ന് തീരുമാനിക്കാം. മുഖര്‍ജിയുടെ രണ്ടാമൂഴ സാധ്യത അടഞ്ഞു. സമവായ സ്ഥാനാര്‍ഥിയെ തേടേണ്ടതുമില്ല.

രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭ എന്നിവിടങ്ങളിലെ അംഗങ്ങളുള്‍പ്പെട്ട ഇലക്ടറല്‍ കോളജാണ്. ആകെ 10.99 ലക്ഷം വോട്ടുകള്‍. ജയിക്കാന്‍ 5.49 ലക്ഷം വോട്ടുവേണം. അഞ്ചിടത്തെ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് എന്‍.ഡി.എ സഖ്യത്തിന് ഇലക്ടറല്‍ കോളജില്‍ 42 ശതമാനം വോട്ടുമാത്രമാണ് ഉണ്ടായിരുന്നത്. ഉപരാഷ്ട്രപതിയെ നിശ്ചയിക്കുന്നത് ലോക്സഭ, രാജ്യസഭാംഗങ്ങള്‍ക്കിടയില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ്. രാജ്യസഭയില്‍ ന്യൂനപക്ഷമാണെങ്കിലും രണ്ടുസഭയും കൂടിച്ചേരുമ്പോള്‍ മേല്‍ക്കൈ ഭരണസഖ്യത്തിനു തന്നെ.

ഇലക്ടറല്‍ കോളജില്‍ ലോക്സഭയിലെ 543ഉം രാജ്യസഭയിലെ 233ഉം എം.പിമാരില്‍ ഓരോരുത്തരുടെയും വോട്ടുമൂല്യം 708 ആണ്. രാജ്യത്ത് ആകെയുള്ള 4120 എം.എല്‍.എമാരുടെ മൊത്തം വോട്ടുമൂല്യം 5,49,474. ഇതില്‍ ഓരോരുത്തരുടെയും വോട്ടുമൂല്യം നിശ്ചയിക്കാന്‍ പ്രത്യേക ഗണിതമുണ്ട്. സംസ്ഥാന ജനസംഖ്യയെ അവിടത്തെ മൊത്തം എം.എല്‍.എമാരുടെ എണ്ണംകൊണ്ട് ഭാഗിക്കുന്നു. ആ സംഖ്യയെ വീണ്ടും 1000 കൊണ്ട് ഹരിക്കുന്നു. അപ്പോള്‍ കിട്ടുന്നതാണ് എം.എല്‍.എയുടെ വോട്ടുമൂല്യം. പഞ്ചാബ് നിയമസഭാംഗത്തിന്‍െറ വോട്ടുമൂല്യം 64ഉം സിക്കിം എം.എല്‍.എയുടെ വോട്ടുമൂല്യം ഏഴുമാണ്.

രാജ്യത്തെ ഏറ്റവുംവലിയ സംസ്ഥാന നിയമസഭയായ യു.പിയില്‍ ബി.ജെ.പി സഖ്യത്തിന്‍െറ അംഗബലം 325 ആയി വര്‍ധിച്ചു. എങ്കില്‍പോലും ഇലക്ടറല്‍ കോളജില്‍ സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ 70,000 വോട്ടിന്‍െറ പിന്തുണകൂടി ബി.ജെ.പി സഖ്യത്തിന് ആവശ്യമുണ്ട്. തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ മാത്രം വിചാരിച്ചാല്‍ ഇതില്‍ 59,160 വോട്ട് സംഭാവന ചെയ്യാം. പുതിയ സാഹചര്യങ്ങളില്‍ ബി.ജെ.പിക്ക് വഴിപ്പെടാന്‍ കൂടുതല്‍ ചെറുകക്ഷികളും ഉണ്ടാവും.

Tags:    
News Summary - up is over, the next target is rashtrapathy bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.