വാരണാസി: കോൺഗ്രസിന് ലോക്സഭ തെരഞ്ഞെടുപ്പിൽ 40 സീറ്റിൽ കൂടുതൽ ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിൽ അവർ സംപൂജ്യരായി മാറുമെന്നും മോദി പറഞ്ഞു. ഇന്ത്യടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം. വയനാട്ടിലേക്ക് ഒളിച്ചോടി പോയ രാഹുൽ ഗാന്ധി ഇപ്പോൾ റായ്ബറേലിയിൽ തിരിച്ചെത്തിയിരിക്കുകയാണെന്നും മോദി പരിഹസിച്ചു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയാണ് ഞങ്ങളെ ലക്ഷ്യം. കോൺഗ്രസിന് 40 സീറ്റ് പോലും പിന്നിടാനാവില്ലെന്ന് മോദി പറഞ്ഞു. ഗംഗാ മാതാവ് തന്നെ ദത്തെടുക്കുകയായിരുന്നു. ഗംഗാ മാതാവ് വിളിച്ചത് കൊണ്ടാണ് ഇവിടെ വന്നത്. എന്ത് ചെയ്യുമ്പോഴും ഗംഗാ മാതാവിനെ പ്രാർഥിക്കാറുണ്ടെന്ന് മോദി പറഞ്ഞു. ജനങ്ങളുടെ സ്നേഹം കാണുമ്പോൾ തന്റെ ഉത്തരവാദിത്തം വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ മാതാവ് ഹീരാബെന്നിനെ സന്ദർശിക്കാൻ പോയപ്പോൾ അവർ തന്ന ഉപദേശവും മോദി ഓർത്തെടുത്തു. മാതാവിന് 100 വയസായപ്പോൾ താൻ പിറന്നാൾ ദിനത്തിൽ അവരെ കാണാൻ പോയി. അന്ന് ഒരിക്കലും കൈക്കൂലി വാങ്ങരുതെന്നും പാവങ്ങളെ മറക്കരുതെന്നുമുള്ള ഉപദേശമാണ് മാതാവ് തനിക്ക് നൽകിയതെന്നും മോദി പറഞ്ഞു.
വാരാണസി ലോക്സഭ മണ്ഡലത്തിൽ നിന്നും മൂന്നാം തവണയാണ് മോദി ജനവിധി തേടുന്നത്. ആദ്യ ഊഴത്തിൽ 56.37 ശതമാനം വോട്ടുകളാണ് മോദി നേടിയത്. രണ്ടാം ഊഴത്തിൽ വോട്ട് ശതമാനം 63.62 ആയി വർധിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വാരാണസിയിൽ മൂന്നാമതും മത്സരിക്കുന്ന മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.