ന്യൂഡൽഹി: പാർലമെന്റിൽ കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും നിരന്തരം 'തലവേദന' സൃഷ്ടിക്കുന്ന എം.പിമാരിൽ ഒരാളാണ് പശ്ചിമ ബംഗാളിൽനിന്നുള്ള മഹുവ മൊയ്ത്ര. തൃണമൂൽ കോൺഗ്രസ് എം.പിയാണവർ. പാർലമെന്റിലെ മെഹുവയുടെ പ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരന്തരം വൈറലാകാറുണ്ട്.
വിഷയങ്ങൾ കൃത്യമായി പഠിച്ച് ഒഴുക്കുള്ള ഇംഗ്ലീഷിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന മഹുവക്ക് ബംഗാളിന് പുറത്തും പിന്തുണയുമായി നിരവധി പേർ രംഗത്തുണ്ട്. ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് മഹുവ രംഗത്തെത്തിയിരിക്കുന്നത്. മോദി 'ഗ്ലാഡിയേറ്ററിനെ' പോലെയാണ് എന്നാണ് പാർലമെന്റിലെ മൊയ്ത്രയുടെ പരാമർശം. 'ബി.ജെ.പി പാർലമെന്റിനെ റോമൻ കൊളോസിയം ആക്കി മാറ്റി. മോദി സഭയിലേക്ക് വരുമ്പോൾ ബി.ജെ.പി അംഗങ്ങൾ മോദി, മോദി എന്ന് ഒച്ചയും ബഹളവും കൂട്ടുന്നു. ഒരു ഗ്ലാഡിയേറ്ററെപ്പോലെയാണ് മോദി പാർലമെന്റിലേക്ക് വരുന്നത്'. -മൊയ്ത്ര ആരോപിച്ചു.
ലോക്‌സഭയിൽ ബജറ്റ് സമ്മേളനം പുനരാരംഭിക്കുകയും നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്ത് കാവി പാർട്ടി വിജയിച്ചതിന് ശേഷം സഭ ആദ്യമായി സമ്മേളിക്കുകയും ചെയ്തപ്പോൾ ലോക്‌സഭയിൽ ബി.ജെ.പി അംഗങ്ങൾ ഡെസ്‌കുകളിൽ തല്ലി ഒച്ചയുയർത്തി മോദി മോദി എന്ന് ഉരുവിട്ട് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്‌തതിനെ പരാമർശിച്ചായിരുന്നു മഹുവയുടെ പരിഹാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.