മുഹമ്മദ് സുബൈറിന്റെ അറസ്റ്റിന് കാരണമായ ആ ട്വിറ്റർ അക്കൗണ്ടിന്റെ ഉടമ ഡൽഹിയിലുണ്ടെന്ന് പൊലീസ്

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച് ആഴ്ചകൾക്ക് ശേഷം, സുബൈറിനെതിരെ കേസെടുക്കാനും തുടർന്നുള്ള അറസ്റ്റിലേക്കും നയിച്ച ട്വിറ്റർ ഉപയോക്താവിന്റെ വിവരണങ്ങൾ പുറത്തുവിട്ട് പൊലീസ്. ഡൽഹിയിലെ ദ്വാരകയിൽ താമസിക്കുന്ന രാജസ്ഥാൻ അജ്മീർ സ്വദേശിയായ 36 കാരനാണ് സുബൈറിന്റെ പഴയ പോസ്റ്റിനെതിരെ ട്വിറ്ററിലൂടെ പരാതി ഉന്നയിച്ചത്. ട്വിറ്റർ ഈ അക്കൗണ്ട് പിന്നീട് സസ്‌പെൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം, റിയൽ എസ്റ്റേറ്റ് വ്യവസായിയായ അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമുള്ള ആളല്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് തന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സുബൈറിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു ട്വിറ്റർ ഉപയോക്താവ് രംഗത്തെത്തിയത്. നാല് വർഷം മുമ്പുള്ള സുബൈറിന്റെ ട്വീറ്റിനെതിരെ ഡൽഹി പൊലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് ആവശ്യമുന്നയിച്ചത്. സംഭവത്തെത്തുടർന്ന് പൊലീസ് ജൂൺ 27 ന് സുബൈറിനെതിരെ കേസെടുത്തു.

വിചാരണയ്ക്കിടെ, അദ്ദേഹത്തിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ച ട്വിറ്റർ ഹാൻഡിൽ വ്യാജമാണെന്നും തെറ്റിദ്ധാരണയുണ്ടാക്കാൻ മനപ്പൂർവം സൃഷ്ടിച്ചതാണെന്നും വാദിച്ചിരുന്നു. ഇതിന് പിന്നിൽ ആരാണെന്ന് പൊലീസ് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന്, ജൂൺ 29 ന് അക്കൗണ്ട് വിവരങ്ങൾ തേടി പൊലീസ് ട്വിറ്ററിന് നോട്ടീസ് അയച്ചു.


Tags:    
News Summary - police revealed the identity of twitter user who complaints against zubair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.