ന്യൂഡൽഹി: സുപ്രീംകോടതി അനുമതിക്ക് പിന്നാലെ കർശന നിയന്ത്രണങ്ങളോടെ ഒഡീഷയിലെ പ്രസിദ്ധമായ പുരി രഥയാത്രക്കും ഉൽസവത്തിനും തുടക്കമായി. കോവിഡ് നിർണയ ടെസ്റ്റിന് വിധേയരായ പരിചാരകരും സുരക്ഷാ ജീവനക്കാരും അടക്കം 1500 പേരെയാണ് രഥം വലിക്കാനായി തയാറാക്കിയിട്ടുള്ളത്. ഇവരിൽ 500 പേരെയാണ് മൂന്ന് രഥങ്ങൾ വലിക്കാനായി നിയോഗിക്കുക. ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി രാവിലെ ശേഖരിച്ചിരുന്നു.
കർശന നിയന്ത്രണങ്ങളോടെ പുരി രഥയാത്രയും ഉൽസവവും നടത്താൻ ഇന്നലെയാണ് സുപ്രീംകോടതി അനുമതി നൽകിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ക്ഷേത്ര സമിതി എന്നിവരുടെ സഹകരണത്തോടെ രഥയാത്ര സംഘടിപ്പിക്കാനാണ് കോടതി നിർദേശിച്ചത്. സാഹചര്യം നിയന്ത്രണവിധേയമല്ലെന്ന് കണ്ടെത്തിയാൽ രഥയാത്രയും ഉൽസവവും ഒഡീഷ സർക്കാറിന് നിർത്തിവെക്കാമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
കോടികണക്കിന് വിശ്വാസികളുടെ വിഷയമാണിതെന്ന് സോളിസിറ്റർ ജനറൽ സുരേഷ് മേത്ത കോടതിയെ അറിയിച്ചിരുന്നു. വിശ്വാസമനുസരിച്ച് ജഗന്നാഥ ഭഗവാൻ ചൊവ്വാഴ്ച പുറത്തേക്ക് വന്നില്ലെങ്കിൽ 12 വർഷത്തേക്ക് അതിന് കഴിയില്ല. സംസ്ഥാനത്തിന് നിരോധനാജ്ഞയും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്താം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ക്ഷേത്ര ജീവനക്കാർക്കും ചടങ്ങിൽ പങ്കെടുക്കാമെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയിരുന്നു.
നിയന്ത്രണങ്ങൾക്ക് വിധേയമായി രഥയാത്ര സംഘടിപ്പിക്കുന്നതിനെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സുപ്രീംകോടതിയിൽ പിന്തുണച്ചിരുന്നു. ജഗന്നാഥ ഭഗവാന്‍റെ ഏറ്റവും വലിയ ക്ഷേത്രമാണ് തീരദേശ ജില്ലയായ പുരിയിൽ സ്ഥിതി ചെയ്യുന്നത്. രഥയാത്രയിലും ഉൽസവത്തിലും ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷകണക്കിന് ആളുകളാണ് പങ്കെടുക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.