മുംബൈ: രാഹുൽ ഗാന്ധിയുടെ സവർക്കർ പ്രയോഗത്തെ തുടർന്ന് ശിവസേന(യു.ബി.ടി)യും കോൺഗ്രസും തമ്മിൽ ഉടലെടുത്ത പ്രതിസന്ധി അവസാനിച്ചു. രാഹുലിനെ ലോക്സഭയിൽ അയോഗ്യനാക്കിയതിന് എതിരെയുള്ള പ്രതിഷേധങ്ങളിലും പ്രതിപക്ഷ കക്ഷികളുടെ യോഗങ്ങളിലും ബുധനാഴ്ച മുതൽ ഉദ്ധവ് പക്ഷ ശിവസേനയും പങ്കുചേരും. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറാണ് പരിഹാരത്തിന് വഴിയൊരുക്കിയത്.
പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പവാർ വിഷയം അവതരിപ്പിച്ചതായാണ് റിപ്പോർട്ട്. പ്രതിപക്ഷത്തിന്റെ പ്രധാന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണെന്നും അതിനാൽ പ്രതിപക്ഷങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന പവാറിന്റെ നിർദേശത്തെ മറ്റുള്ള കക്ഷികളും പിന്താങ്ങി. ബുധനാഴ്ച ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്ത് സോണിയ ഗാന്ധിയും രാഹുലുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം പ്രതിസന്ധി പരിഹരിച്ചതായും പ്രതിഷേധങ്ങളിൽ ശിവസേന(യു.ബി.ടി)യും പങ്കാളിയാകുമെന്നും ട്വീറ്റ് ചെയ്തു. മാപ്പുപറയാൻ താൻ സവർക്കറല്ലെന്ന രാഹുലിന്റെ പ്രസ്താവനയാണ് ഉദ്ധവ് പക്ഷത്തെ കുഴക്കിയത്. തങ്ങൾ ദൈവതുല്യം കാണുന്ന സവർക്കറെ അപമാനിച്ചാൽ പൊറുക്കാനാകില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.