അയോധ്യ: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് യു.പിയിലെ ഫൈസാബാദ് മണ്ഡലത്തിലെ തോൽവിയായിരുന്നു. അയോധ്യ ക്ഷേത്രം നിൽക്കുന്ന മണ്ഡലത്തിൽ എസ്.പിയുടെ മുതിർന്ന നേതാവ് അവധേഷ് പ്രസാദാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയിൽ നിന്നും അവധേഷ് പ്രസാദ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
ബി.ജെ.പിയുടെ ലല്ലു സിങ്ങിനെ 54,567 വോട്ടുകൾക്കാണ് പ്രസാദ് തോൽപ്പിച്ചത്. ജനറൽ സീറ്റിൽ ദലിത് സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തന്ത്രമാണ് ഫൈസാബാദിൽ വിജയിച്ചത്.
ഭഗവാൻ രാമന്റെ അനുഗ്രഹം കൊണ്ടും ജനങ്ങളുടെ പിന്തുണയുമാണ് തന്നെ മണ്ഡലത്തിൽ തുണച്ചതെന്ന് പ്രസാദ് പറഞ്ഞു. രാമക്ഷേത്രം രാഷ്ട്രീയവിഷയമായി ഉയർത്തി നേട്ടമുണ്ടാക്കാനായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. രാമക്ഷേത്രം ചർച്ചയാക്കി പ്രധാനപ്പെട്ട പ്രശ്നങ്ങളായ തൊഴിലില്ലായ്മ, ദാരിദ്രം, പണപ്പെരുപ്പം, കർഷക പ്രതിഷേധം എന്നിവയിൽ നിന്നും ശ്രദ്ധതിരിക്കാനാണ് അവർ ലക്ഷ്യമിട്ടത്. എന്നാൽ, ഇതിൽ അവർ വിജയിച്ചില്ല.
രണ്ട് മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. മോദിയുടെ നയങ്ങൾ മൂലം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ദലിത് സഹോദരൻമാരുടെ പിന്തുണ തനിക്ക് ലഭിച്ചു. ഒ.ബി.സി വിഭാഗത്തിന്റേയും ന്യൂനപക്ഷങ്ങളുടേയും വോട്ടുകൾ തനിച്ച് ലഭിച്ചുവെന്നും അവധേഷ് പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.