രാജിവെക്കാൻ തയാർ; പ്രതിഷേധം തുടരുന്ന ഡോക്ടർമാരോട് മമത ബാനർജി

കൊൽക്കത്ത: രാജിസന്നദ്ധത അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നീതിക്കു വേണ്ടി അധികാരമൊഴിയാമെന്നാണ് മമത പ്രഖ്യാപിച്ചത്.

പ്രതിഷേധം നടത്തുന്ന ഡോക്ടർമാർ തുടർച്ചയായ രണ്ടാംദിവസവും യോഗം ബഹിഷ്‍കരിച്ചതിന് പിന്നാലെയായിരുന്നു മമതയുടെ പ്രഖ്യാപനം. കൊൽക്കത്തയിലെ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഡോക്ടർമാർ പ്രതിഷേധം നടത്തുന്നത്. ഇന്ന് വൈകീട്ട് അഞ്ചുമണിക്കായിരുന്നു സർക്കാർ ഡോക്ടർ​മാരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.

കൂടിക്കാഴ്ചക്ക് ക്ഷണിച്ചു കൊണ്ട് ബുധനാഴ്ചയും സർക്കാർ പ്രതിഷേധക്കാർക്ക് കത്തയച്ചിരുന്നു. കൂടിക്കാഴ്ചക്ക് തയാറാണ്. എന്നാൽ അത് പൂർണമായും ലൈവ് ടെലികാസ്റ്റ് ചെയ്യണം എന്നായിരുന്നു പ്രതിഷേധക്കാർ മുന്നോട്ട് വെച്ച നിർദേശം. 15 അംഗ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചക്ക് മമതയും സർക്കാർ പ്രതിനിധികളും തയാറാണ് എന്ന് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി 30 അംഗ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചക്ക് തയാറാകണം എന്നായിരുന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്.

അതോടെയാണ് ലൈവ് ടെലികാസ്റ്റ് വേണമെന്നും 30 പ്രതിനിധികൾ വേണമെന്നുമുള്ള ആവശ്യം സർക്കാർ തള്ളി. സംസ്ഥാന ആരോഗ്യ വിഭാഗം ആസ്ഥാനമായ സ്വാസ്ഥ്യ ഭവന് മുന്നിലാണ് പ്രതിഷേധക്കാരുടെ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ആഗസ്റ്റ് 19നാണ് ആർജി കർ മെഡിക്കൽ കോളജിൽ വെച്ച് യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

Tags:    
News Summary - Ready to quit, says Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.