ന്യൂഡൽഹി: ഇന്ത്യയുടെ കാര്യങ്ങളിൽ ഇടപെടുന്നത് തുടരുന്നതിൽ ആശങ്കയുയർന്ന പശ്ചാത്തലത്തിലാണ് കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ തുല്യതവരുത്താൻ ഇന്ത്യ ആവശ്യപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. വിയന്ന കൺവെൻഷനിലുണ്ടാക്കിയ അന്തർദേശീയ ചട്ടത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തുല്യതക്കുള്ള വ്യവസ്ഥയുണ്ട്. ഇത് പാലിക്കാനാണ് ഇന്ത്യ ആവശ്യപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം വെട്ടിച്ചുരുക്കിയ വിഷയത്തിൽ അമേരിക്കയും ബ്രിട്ടനും കാനഡയെ പിന്തുണച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യയുടെ പ്രവൃത്തി അന്തർദേശീയ നിയമങ്ങൾക്ക് എതിരാണെന്ന് കനേഡിയൻ വിദേശമന്ത്രി മെലാനി ജോളി കുറ്റപ്പെടുത്തിയതിനോട് യോജിക്കുകയാണ് അമേരിക്കയും ബ്രിട്ടനും ചെയ്തത്. ഇതേ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കാനഡയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധികളുടെ സുരക്ഷയിൽ പുരോഗതിയുണ്ടായാൽ കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുമെന്ന് ജയ്ശങ്കർ വ്യക്തമാക്കി.
ഇന്ത്യ-കാനഡ ബന്ധം പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കനേഡിയൻ രാഷ്ട്രീയത്തിലെ ചില വിഭാഗങ്ങളുമായി ഇന്ത്യക്ക് പ്രശ്നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ഖാലിസ്താനി വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയിൽ ഇന്ത്യൻ ഏജന്റുമാർക്ക് നിർണായക പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ട്രൂഡോയുടെ ആരോപണത്തിന് പ്രതികരണമായി കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചു. 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനും ആവശ്യപ്പെട്ടു. 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച കാനഡ ന്യൂഡൽഹി ഒഴികെയുള്ള രാജ്യത്തെ എല്ലാ കോൺസുലേറ്റുകളുടെയും പ്രവർത്തനം നിർത്തിവെച്ചു. ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും കുടിയേറ്റക്കാർക്കും ഇത് കനത്ത തിരിച്ചടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.