ഹൈദരാബാദ്: ആരോഗ്യം വീണ്ടെടുത്ത് മനുഷ്യാവകാശപ്പോരാട്ടത്തിലേക്ക് തിരികെയെത്തണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് 57ാം വയസ്സിൽ പ്രഫ. ജി.എൻ. സായിബാബ വിടവാങ്ങുന്നത്. സെപ്റ്റംബർ 16നാണ് സായിബാബക്ക് കടുത്ത വയറുവേദന തുടങ്ങിയതെന്ന് അദ്ദേഹത്തിന്റെ ജയിൽ മോചനത്തിനായി പ്രവർത്തിച്ച മനുഷ്യാവകാശ സംഘടനയിലെ അംഗവും കുടുംബ സുഹൃത്തുമായ ദീപക് കുമാർ പറഞ്ഞു. ഡൽഹിയിലെ വസന്ത്കുഞ്ചിലുള്ള ആശുപത്രിയിലും തുടർന്ന് എയിംസിലും കൊണ്ടുപോയി. പിത്താശയ അണുബാധയാണെന്ന് തിരിച്ചറിഞ്ഞതോടെ ഹൈദരാബാദിലെ നിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഈമാസമാദ്യം അദ്ദേഹത്തിന്റെ പിത്തസഞ്ചി ശസ്ത്രക്രിയയിലൂടെ നീക്കി. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും സുഖം പ്രാപിച്ചുവരികയായിരുന്നുവെന്നും ദീപക് പറഞ്ഞു. എന്നാൽ, ഒക്ടോബർ ഏഴ് മുതൽ ആരോഗ്യനില മോശമായി. വെള്ളിയാഴ്ചമുതൽ പനിയുമുണ്ടായിരുന്നു. ശനിയാഴ്ച അദ്ദേഹം വിടപറഞ്ഞു.
10 വർഷത്തെ ജയിൽവാസത്തിനിടെ ഏറെ ശാരീരിക പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ആരോഗ്യം വീണ്ടെടുത്ത് മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറയുമായിരുന്നുവെന്ന് ദീപക് കുമാർ ഓർമിച്ചു. അധ്യാപനരംഗത്തേക്ക് തിരിച്ചെത്താനും ആഗ്രഹിച്ചിരുന്നു. ഡൽഹി സർവകലാശാലയിലെ ജോലി തിരികെ ലഭിക്കാൻ നിയമപോരാട്ടവും തുടങ്ങിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിൽ അവസാന വാദം നടന്നത്.
ഡല്‍ഹി സര്‍വകലാശാലയുടെ റാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സായിബാബയെ 2014 മേയ് ഒമ്പതിനാണ് ഡല്‍ഹിയിലെ വസതിയില്‍നിന്ന് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പൊലീസ് അറസ്റ്റ് ചെയ്തത്. മാവോവാദി അനുകൂല റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സായിബാബ അടക്കം ഏഴുപേരുടെ അറസ്റ്റ്.
മാവോവാദി കേസിലെ മറ്റ് പ്രതികളായിരുന്ന ജെ.എൻ.യു വിദ്യാർഥി ഹേം മിശ്ര, ഉത്തരാഖണ്ഡിലെ മാധ്യമപ്രവർത്തകൻ പ്രശാന്ത് റാഹി എന്നിവരും നിരോധിത സംഘടനയിലെ അംഗങ്ങളും തമ്മിൽ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയെന്നും ആരോപണമുയർന്നു. യു.എ.പി.എ ചുമത്തി കേസെടുത്തതോടെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. 2017ൽ ഗഡ്ചിറോളി ജില്ലയിലെ വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2021 മാര്‍ച്ചില്‍ കോളജ് അദ്ദേഹത്തെ സര്‍വിസില്‍നിന്ന് പുറത്താക്കി.
2022 ഒക്ടോബര്‍ 14ന് കേസില്‍ സായിബാബ ഉള്‍പ്പെടെ പ്രതികളെ ഹൈകോടതി വിട്ടയച്ചെങ്കിലും മഹാരാഷ്ട്ര സർക്കാറിന്റെ അപ്പീലിൽ സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്തു. കേസ് ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് ആദ്യം മുതൽ പരിഗണിക്കാനും സുപ്രീംകോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച് വാദം കേട്ടാണ് പ്രതികളെ കുറ്റമുക്തരാക്കിയത്.
10 വർഷത്തെ ജയിൽവാസത്തിനിടെ ഒന്നരവർഷത്തോളമാണ് ജാമ്യം ലഭിച്ചത്. ബാക്കി സമയം മുഴുവൻ ജയിലിലെ അണ്ടാ സെല്ലിലായിരുന്നു വാസം. സാധാരണഗതിയിൽ ഒരാൾ മാത്രമാണ് ഇത്തരം സെല്ലിലുണ്ടാവുക. എന്നാൽ, സായിബാബ ചക്രക്കസേരയിൽ കഴിയുന്നതിനാൽ കൂട്ടുപ്രതികളായ പാണ്ഡു നരോത്തെ, മഹേഷ് തിർക്കി എന്നിവരെയും സെല്ലിൽ അദ്ദേഹത്തോടൊപ്പം പാർപ്പിച്ചു. വൃക്ക, സുഷുമ്ന നാഡി സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ ഒന്നിലധികം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.