രാഹുൽ പ്രസംഗിക്കുന്നത് സൻസദ് ടി.വി ‘കട്ടു’; 71 ശതമാനം സമയവും കാണിച്ചത് ഓം ബിർളയെയെന്ന് ജയറാം രമേശ്

ന്യൂഡൽഹി: എൻ.ഡി.എ സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ മോദിക്കും ബി.ജെ.പിക്കുമെതിരെ കത്തിക്കയറിയ രാഹുൽ ഗാന്ധിയെ തഴയാൻ പാർലമെന്റ് ചാനലായ ‘സൻസദ് ടി.വി’യുടെ ശ്രമം. മണിപ്പൂർ വിഷയത്തിൽ രാഹുൽ പ്രസംഗിക്കുന്ന വേളയിൽ ‘സൻസദ് ടി.വി’ ചാനലിൽ 71ശതമാനം സമയവും ഫോക്കസ് ചെയ്തത് ലോക്‌സഭാ സ്പീക്കർ ഓം ബിർളയെയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി.

“അന്യായമായി കൽപിച്ച അയോഗ്യതക്ക് ശേഷം പാർലമെന്റിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി അവിശ്വാസ പ്രമേയത്തിനിടെ ഉച്ച 12:09 മുതൽ 12:46 വരെ പ്രസംഗിച്ചു. അതായത് 37 മിനിറ്റ്. എന്നാൽ, സൻസദ് ടിവി ക്യാമറ അദ്ദേഹത്തെ കാണിച്ചത് 14 മിനിറ്റ് 37 സെക്കൻഡ് മാത്രമാണ്. അതായത്, 40% സമയത്തിലും താഴെ! എന്താണ് മിസ്റ്റർ മോദി ഭയപ്പെടുന്നത്?’ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ജയറാം രമേശ് ചോദിച്ചു.

“ഇത് വളരെ മോശം! മണിപ്പൂർ വിഷയത്തിൽ 15 മിനിറ്റ് 42 സെക്കൻഡാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. ഈ സമയത്ത്, സൻസദ് ടിവിയുടെ കാമറ 11 മിനിറ്റ് 08 സെക്കൻഡ് സ്പീക്കർ ഓം ബിർളയെ ഫോക്കസ് ചെയ്തു, അതായത് 71% സമയം. മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമ്പോൾ 4 മിനിറ്റ് 34 സെക്കൻഡ് മാത്രമാണ് സൻസദ് ടിവി രാഹുൽ ഗാന്ധിയെ വിഡിയോയിൽ കാണിച്ചത്’ -അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോഗ്യത പിൻവലിച്ചതിനെ തുടർന്ന് എംപിയായി തിരിച്ചെടുത്ത ശേഷമുള്ള ആദ്യ പ്രസംഗമാണ് രാഹുൽ ഗാന്ധി ബുധനാഴ്ച ലോക്‌സഭയിൽ നടത്തിയത്. മണിപ്പൂർ കലാപ വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാറിനേയും രൂക്ഷമായ വിമർശിക്കുന്നതായിരുന്നു പ്രസംഗം. മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്നും മണിപ്പൂർ ഇപ്പോൾ രണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Full View

‘നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട ആവശ്യമില്ല. ഇന്ന് ഞാൻ അദാനിയെക്കുറിച്ച് ഒന്നും സംസാരിക്കാൻ പോകുന്നില്ല’ എന്ന പരിഹാസവുമായാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചക്ക് തുടക്കമിട്ടത്. അദാനിയും ​പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സംശയാസ്പദമായ ബന്ധത്തെ രാഹുൽ കടന്നാക്രമിക്കു​ന്നത് ബി.ജെ.പിയെ എപ്പോഴും പ്രകോപിപ്പിച്ചിരുന്നു.

പാർലമെന്റിൽ രാഹുൽ സംസാരിക്കാൻ എഴു​ന്നേറ്റു നിന്നപ്പോഴേ ഭരണപക്ഷം ബഹളമുയർത്തി സംസാരം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. തന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച സ്പീക്കർ ഓം ബിർളക്ക് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. പിന്നാലെ ഭരണപക്ഷ എം.പിമാർ പ്രസംഗം തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾ തുടങ്ങി. ‘ഡരോ മത്’ (പേടിക്കേണ്ട) എന്ന് പ്രതിപക്ഷ എം.പിമാർ ഇതിന് മറുപടിയുമായി ഒച്ചവെക്കാനും തുടങ്ങി.

ഈ ബഹളത്തിനിടയിലാണ് ‘ബി.ജെ.പിയിലെ സുഹൃത്തു​ക്കൾ പേടിക്കേണ്ടതില്ല’ എന്ന പരാമർശവുമായി രാഹുൽ പരിഹാസത്തിന്റെ മുനകൂർത്ത അമ്പെയ്തത്. ‘അദാനിയെക്കുറിച്ച് ഒന്നും പറയാൻ പോകുന്നില്ല. അതുകൊണ്ട് നിങ്ങൾ ശാന്തരായിരിക്കൂ. റിലാക്സ് ചെയ്യൂ. ഇന്നത്തെ എന്റെ പ്രസംഗം രണ്ടാമതൊരു ദിശയിലേക്കായിരിക്കും പോവുക.

‘മണിപ്പൂർ ഇന്ത്യയിലല്ലെന്നാണ് പ്രധാനമന്ത്രി കരുതുന്നത്. ബി.ജെ.പി രാജ്യദ്രോഹികളാണ്. രാമായണത്തിലെ രാവണൻ കുംഭകർണനും മേഘനാഥനും പറയുന്നതാണ് കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയെയും അമിത് ഷായെയുമാണ്. എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചില്ല? താൻ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. അതിക്രമം നേരിട്ട സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചു. പാർലമെന്റിൽ ഹൃദയം കൊണ്ട് സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. അദാനിയെ കുറിച്ച് താൻ ഇന്ന് പ്രസംഗിക്കില്ല. ഭരണപക്ഷം ഭയപ്പെ​ടേണ്ട. ഭാരത് ജോഡോ യാത്രയിൽ നിന്നും നിരവധി പാഠങ്ങൾ പഠിച്ചു. ഇന്ത്യയെ അറിയാനുള്ള യാത്ര ഇനിയും തുടരും. യാത്രയിൽ യഥാർഥ ഹിന്ദുസ്ഥാനെയാണ് കണ്ടത്.​ മോദിയുടെ ജയിലിൽ പോകാനും താൻ തയാറാണ്’ -രാഹുൽ വ്യക്തമാക്കി.

’ഹൃദയത്തിൽനിന്നു വരുന്ന ശബ്ദം ഹൃദയത്തിലേക്കാണ് പോകുക ’ എന്ന റൂമിയുടെ കവിതാശകലവും രാഹുൽ ഉദ്ധരിച്ചു. ഹൃദയം കൊണ്ടാണ് ഇന്ന് സംസാരിക്കുകയെന്നും രാഹുൽ പറഞ്ഞത് പ്രതിപക്ഷ ബെഞ്ച് വമ്പൻ കൈയടി​യോടെയാണ് സ്വീകരിച്ചത്. നിങ്ങളെ വലിയ തോതിൽ ആക്രമിക്കില്ലെന്നും രാഹുൽ ബി.ജെ.പി എം.പിമാ​രോട് തമാശരൂപേണ പറഞ്ഞാണ് തുടങ്ങിയതെങ്കിലും പ്രസംഗം മോദി സർക്കാറിനെതിരായ കടന്നാക്രമണമായിരുന്നു.

പ്രസംഗത്തി​ന്റെ അവസാന ഘട്ടത്തിൽ മോദിയും അദാനിയും തമ്മിലുള്ള ബന്ധം പുരാണ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തി പരാമർശിക്കാൻ രാഹുൽ മറന്നതുമില്ല. പലപ്പോഴും പ്രസംഗം തടസ്സപ്പെടുത്താൻ ഭരണപക്ഷ നിരയിൽനിന്ന് ശ്രമങ്ങളുണ്ടായെങ്കിലും മണിപ്പൂരി​നെ കേന്ദ്ര സർക്കാർ അവഗണിക്കുന്നതടക്കം ആക്രമണാത്മക ശൈലിയിൽ എല്ലാം പറഞ്ഞുതീർത്തു തന്നെയാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.

Tags:    
News Summary - Sansad TV focused ‘71% of the time’ on LS speaker during Rahul Gandhi’s speech on Manipur: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.