എസ്.എഫ്.ഐ ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുന്നു; തകര്‍ന്നിട്ടും സി.പി.എം തിരുത്തുന്നില്ല -കെ.സുരേന്ദ്രൻ

കോഴിക്കോട്: കാമ്പസുകളിൽ എസ്.എഫ്.ഐ ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുകയാണെന്നും ഇത് നിയന്ത്രിക്കാനുള്ള ഒരു നടപടിയും സി.പി.എമ്മിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടിട്ടും തെറ്റു തിരുത്താൻ അവർ തയാറല്ല. വയനാട് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കും. വോട്ടുശതമാനം വർധിപ്പിക്കും. ആരു മത്സരിക്കണമെന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

“എസ്.എഫ്.ഐയുടെ ഗുണ്ടായിസവും അക്രമവും കാമ്പസുകളിൽ വർധിക്കുകയാണ്. അധ്യാപകരെയും മർദിക്കുന്ന എസ്.എഫ്.ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുകയാണ്. സംഘടനയെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും സി.പി.എമ്മിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അക്രമത്തിനു ശേഷം ജീവിക്കാൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്നു. ഇതിനെതിരെ ആരും നടപടി സ്വീകരിക്കുന്നില്ല. പകരം ഇവരെ സംരക്ഷിക്കുന്നു.

പൂക്കോട് വെറ്റനറി കോളജിലും കൊയിലാണ്ടിയിലും എസ്.എഫ്.ഐക്കാർ വിദ്യാർഥികളെ ക്രൂരമായി മർദിച്ചിട്ടും പാർട്ടി മിണ്ടിയില്ല. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം വെടിയണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടിട്ടും തെറ്റു തിരുത്താൻ അവർ തയാറല്ല. തകർച്ചയിൽനിന്ന് തിരിച്ചുവരാൻ തെറ്റായ പ്രവണതകൾ തിരുത്താൻ പാർട്ടി തയാറാവുന്നില്ല. എം.ബി. രാജേഷും റിയാസുമൊക്കെ അവസാന കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിമാർ എന്ന് ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്നവരാണ്” -സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - SFI acts like a terrorist organization: K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.