കൽപറ്റ: ലോക്സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ വയനാട്ടിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും ആവേശകരമായ വരവേൽപാണ് പ്രവർത്തകർ നൽകിയത്.
റോഡ് ഷോക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ സാംസ്കാരിക നായകരടക്കം പങ്കെടുത്തിരുന്നു. ഭിന്നശേഷിക്കാരനായ മോട്ടിവേഷനൽ സ്പീക്കർ സി.പി. ശിഹാബിനെയും ചടങ്ങിൽ രാഹുൽ ആദരിച്ചു. രാഹുൽ ശിഹാബിന്‍റെ തോളിൽ തട്ടി അഭിനന്ദിക്കുന്ന വിഡിയോയും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, വിഡിയോയിൽനിന്ന് ഏതാനും ഭാഗം മാത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ബി.ജെ.പി ഐ.ടി സെൽ ചുമതലയുള്ള അമിത് മാളവ്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
മാളവ്യക്കെതിരെ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനധെ ശക്തമായി രംഗത്തെത്തി. നിങ്ങൾക്ക് നിങ്ങളോട് തന്നെ വെറുപ്പ് തോന്നുന്നില്ലേയെന്ന് അവർ ചോദിച്ചു. മാളവ്യയുടെ ട്വീറ്റിനു താഴെയായിരുന്നു സുപ്രിയയുടെ വിമർശനം. ‘നിങ്ങൾ എത്ര കള്ളം പറയും, നിങ്ങൾക്ക് നിങ്ങളോട് തന്നെ വെറുപ്പ് തോന്നുന്നില്ലേ?. നിങ്ങൾ ദുഷ്പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്ന് വിരമിക്കില്ല, എന്നാൽ നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിൽ ഭിന്നശേഷിക്കാരെ പോലും വെറുതെ വിടില്ലേ? നിങ്ങൾ അവരെയും അപമാനിക്കുകയാണ്. ഈ വീഡിയോ കാണുക - രാഹുൽ ഗാന്ധി ഏവരെയും ബഹുമാനിക്കുന്നു, ബഹുമാനിക്കാൻ പഠിക്കുക’ -സുപ്രിയ ട്വിറ്ററിൽ കുറിച്ചു.
നിരവധി പേരാണ് മാളവ്യയുടെ ട്വീറ്റിനു താഴെ വിമർശന കുറിപ്പുകൾ പങ്കുവെച്ചത്. ഭിന്നശേഷിക്കാരനായ യുവാവ് വളരെ ആവേശഭരിതനാണെന്ന് വിഡിയോയിൽ വ്യക്തമായി കാണാം, രാഹുൽ ഗാന്ധി അദ്ദേഹത്തെ സ്നേഹത്തോടെയും കരുതലോടെയുമാണ് അഭിവാദ്യം ചെയ്യുന്നത്, ബി.ജെ.പിക്കാർക്ക് നാണമില്ലേയെന്നും മനുശ്വേത എന്നൊരാൾ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.