മംഗളൂരു: ഉഡുപ്പിയിൽ ബി.ജെ.പിക്കാർ പയറ്റിയ ‘ഗോ ബാക്ക് ’വിളി കോൺഗ്രസും കടമെടുക്കുന്നു. ഉഡുപ്പിയിൽ കേന്ദ്ര സഹമന്ത്രി ശോഭ കരന്ത് ലാജെക്കെതിരെയായിരുന്നു അണികൾ ഇറങ്ങിയതെങ്കിൽ ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾകറിനെതിരെയാണ് കോൺഗ്രസ് പടയൊരുക്കം. മന്ത്രി ജില്ലയിൽ എത്തുമ്പോൾ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള തീരുമാനം സമൂഹ മാധ്യമ കൂട്ടായ്മകൾ വ്യാപകമായി കൈമാറുകയാണ്. നേതൃത്വത്തിന് പരാതിയും നൽകി.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജില്ല ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലയിൽ കേന്ദ്രീകരിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നിർദേശിച്ചിരുന്നു. എന്നാൽ, മന്ത്രി ലക്ഷ്മി ഉഡുപ്പി ജില്ലയിൽ കാലുകുത്തിയതേയില്ല. അവർ മുഴുസമയം മകൻ മൃളാൾ ഹെബ്ബാൾകർ മത്സരിച്ച ബെളഗാവി ലോക്സഭ മണ്ഡലത്തിലായിരുന്നു. ഉഡുപ്പി-ചിക്കമഗളൂരു, ബെളഗാവി മണ്ഡലങ്ങളിൽ ബി.ജെ.പി വിജയിക്കുകയും ചെയ്തു. തുടർന്ന് നടന്ന സൗത്ത് വെസ്റ്റ് ബിരുദ മണ്ഡലം എം.എൽ.സി തെരഞ്ഞെടുപ്പ് വേളയിലും മന്ത്രിയുടെ സാന്നിധ്യം ഉണ്ടായില്ല. ബി.ജെ.പി മുൻ എം.എൽ.എ കെ. രഘുപതി ഭട്ട് വിമതനായി മത്സരിച്ച സാഹചര്യം ഉപയോഗപ്പെടുത്താൻ കഴിയാതെ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടു. കോൺഗ്രസിന് എം.എൽ.എമാർ ഇല്ലാത്ത ഉഡുപ്പി ജില്ലയുടെ വികസന കാര്യങ്ങളിൽ ചുമതലയുള്ള മന്ത്രിക്ക് ശ്രദ്ധയില്ലെന്ന ആക്ഷേപം നേരത്തേയുണ്ട്.
അതേസമയം, ബി.ജെ.പിയും മഹാരാഷ്ട്ര ഏകീകരണ സമിതിയും (എം.ഇ.എസ്) ഐക്യപ്പെട്ടതാണ് ബെളഗാവിയിൽ തന്റെ മകൻ മൃണാൾ പരാജയപ്പെടാൻ കാരണമെന്ന വിശദീകരണവുമായി ലക്ഷ്മി ഹെബ്ബാൾകർ രംഗത്തുവന്നു. എം.ഇ.എസ് വോട്ടുകൾ നേടിയാണ് ബി.ജെ.പിയുടെ ജഗദീഷ് ഷെട്ടർ വിജയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ ബെളഗാവി റൂറൽ മണ്ഡലത്തിൽ എം.ഇ.എസ് 45000 വോട്ടുകൾ നേടിയിരുന്നു. ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എം.ഇ.എസ് 1.30 ലക്ഷം വോട്ടുകളാണ് നേടിയത്. എന്നാൽ, ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ 9000 വോട്ടു മാത്രമാണ് ലഭിച്ചത്. ബി.ജെ.പി-എം.ഇ.എസ് അന്തർധാരയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. കെ.പി.സി.സി അധ്യക്ഷനെ സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിച്ചതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.