ഗുവാഹത്തി: ത്രിപുരയിൽ നിയമസഭ സമ്മേളിക്കവെ, സ്വന്തം മൊബൈലിൽ അശ്ലീല ദൃശ്യം കണ്ട ബി.ജെ.പി എം.എൽ.എക്കെതിരെ പ്രതിഷേധം. ത്രിപുരയിലെ ബാഗ്ബസ നിയോജക മണ്ഡലത്തിൽ നിന്ന് എം.എൽ.എയായ ജാദവ് ലാൽ നാഥ് ആണ് പുലിവാലു പിടിച്ചത്.
നിയമസഭയിൽ ബജറ്റ് ചർച്ച നടക്കുമ്പോഴായിരുന്നു ജാദവ് മൊബൈലിൽ അശ്ലീല ദൃശ്യം കണ്ടത്. ജാദവിന് സമീപത്തിരുന്നവർ ഇതിന്റെ വിഡിയോ എടുക്കുകയായിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തായതോടെയാണ് എം.എൽ.എക്കെതിരെ പ്രതിഷേധമുയർന്നത്. ബി.ജെ.പി നേതൃത്വം എം.എൽ.എയോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആരോപണങ്ങളോട് ജാദവ് പ്രതികരിച്ചിട്ടില്ല. സഭ കഴിഞ്ഞയുടൻ ജാദവ് സ്ഥലം വിടുകയും ചെയ്തു.
പൊതുമധ്യത്തിൽ ബി.ജെ.പി നേതാക്കൾ അശ്ലീല ദൃശ്യം കാണുന്നത് ഇതാദ്യമല്ല. 2012ൽ കർണാടകയിൽ രണ്ട് ബി.ജെ.പി മന്ത്രിമാർ സഭാസമ്മേളനം നടക്കവെ അശ്ലീല ദൃശ്യം കണ്ടത് വിവാദമായിരുന്നു. തുടർന്ന് മന്ത്രിമാർക്ക് രാജിവെക്കേണ്ടി വന്നു. ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതോടെ ലക്ഷ്മൺ സവാദി, സി.സി. പാട്ടീൽ എന്നിവരെ മന്ത്രിസ്ഥാനത്ത് തിരിച്ചെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.