ന്യൂഡൽഹി: പ്രതിസന്ധികൾക്കിടെ പേടിഎം പേയ്‌മെന്‍റ്സ് ബാങ്കിന്‍റെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനും ബോർഡ് അംഗവുമായ വിജയ് ശേഖർ ശർമ്മ രാജിവച്ചു. മാർച്ച് 15-നകം പേയ്‌മെന്‍റ് ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ഉത്തരവ് ഉൾപ്പെടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ നടപടികളെ തുടർന്നാണ് തീരുമാനം.
ബോർഡിൽ നിന്നുള്ള തന്‍റെ രാജിയും സ്വതന്ത്ര ഡയറക്ടർമാരുടെ നിയമനവും സുഗമമായ പരിവർത്തനം സാധ്യമാക്കുന്നതിനും ഭരണഘടന മെച്ചപ്പെടുത്തുന്നതിനുമുള്ള തന്ത്രപരമായ നടപടികളാണെന്ന് ശർമ്മ പറഞ്ഞു.
പേടിഎം പേയ്‌മെന്‍റ് ബാങ്കിൽ ശർമ്മയ്ക്ക് 51 ശതമാനം ഓഹരിയുണ്ട്. പേടിഎമ്മിനെ അതിന്‍റെ പേയ്‌മെന്‍റ് ബാങ്ക് യൂണിറ്റിൽ നിന്ന് വേർപെടുത്തി ഒരു സ്വതന്ത്ര സ്ഥാപനമായി സ്ഥാപിക്കാനുള്ള ശ്രമമായും സൂചനകളുണ്ട്.
ഇന്ത്യയിൽ കോടിക്കണക്കിന് യൂസർമാരുള്ള യു.പി.ഐ ആപ്പാണ് പേടിഎം. ഈ പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി കഴിഞ്ഞ ദിവസമായിരുന്നു റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നുമൊക്കെ ആർ.ബി.ഐ നിർദേശത്തിൽ പറയുന്നുണ്ട്.
പേടിഎം യൂസർമാർ ആരും തന്നെ ആർ.ബി.ഐ വിലക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ച് വിജയ് ശേഖര്‍ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 29 ന് ശേഷവും പേടിഎം ആപ്പ് സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (ഒ.സി.എല്‍) മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം പേടിഎം പേയ്മെന്റ്‌സ് ബാങ്കിന് വിലക്ക് വീണാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാന്‍ കമ്പനിക്ക് കഴിയും.
പേടിഎം നേരിടുന്ന നിയന്ത്രണ വെല്ലുവിളികൾ സ്റ്റോക്ക് മൂല്യത്തെ ബാധിച്ചിട്ടുണ്ട്. ആർ.ബി.ഐയുടെ ഉത്തരവിന് ശേഷം ഗണ്യമായ ഇടിവുണ്ടായി. ബോർഡ് പുനർനിർമ്മാണം ആർ.ബി.ഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള പേടിഎമ്മിന്‍റെ പ്രതിബദ്ധതയെക്കുറിച്ച് റെഗുലേറ്ററി ബോഡിക്ക് ഉറപ്പുനൽകാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് കരുതപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.