വേദിക സൂദ്, ജൂലിയ ഹോളിങ്സ്വർത്ത് (സി.എൻ.എൻ)
ഇന്ദ്രപ്രസ്ഥത്തിൽ ചെന്നുതൊടുന്ന പ്രധാന ഹൈവേകളിലൊന്നിൽ, താത്കാലിക ടെൻറുകളിലിരുന്ന് വാഷിങ്മെഷീനുകളിൽ വസ്ത്രം കഴുകുകയാണ് പുരുഷന്മാരിപ്പോൾ. ന്യൂഡൽഹിയിലേക്ക് ചരക്കുമായി വന്ന ട്രക്കുകളും മനുഷ്യരുമായി പാഞ്ഞ മറ്റു വാഹനങ്ങളുമായി തിരക്കോടുതിരക്കിലായിരുന്നു മൂന്നു മാസം മുമ്പുവരെ ഈ ആറുവരി എക്സ്പ്രസ് പാത. വാഹനമൊഴുകുന്നതിന് പകരം രണ്ടു കിലോമീറ്റർ നീളത്തിൽ താത്കാലിക സൈപ്ല സ്റ്റോറുകൾ, മെഡിക്കൽ വിഭാഗം, ഒരു ലൈബ്രറി എന്നിങ്ങനെ പലതുമാണിപ്പോൾ ഇവിടെ. മാസങ്ങളായി തെരുവിലിറങ്ങിയ ആയിരക്കണക്കിന് കർഷകർക്ക് വീടൊരുക്കി ഉയർന്നുനിൽക്കുന്ന വർണാഭ തുടിക്കുന്ന കൊച്ചുകുടിലുകൾ, തമ്പുകൾ തുടങ്ങിയവയുടെ ഭാഗങ്ങൾ.
കഴിഞ്ഞ നവംബറിലാണ്, പുതിയ കാർഷിക നിയമങ്ങളിൽ നൊന്തും വെന്തും ആയിരക്കണക്കിന് കർഷകർ ട്രാക്ടറുകളിലേറി രാജ്യ തലസ്ഥാനത്തേക്കുള്ള വഴികളിൽ ചെന്നെത്തുന്നത്. ഡൽഹിയെ അയൽ സംസ്ഥാനമായ ഉത്തർപ്രദേശുമായി ബന്ധിപ്പിക്കുന്ന അതിർത്തിയായ ഗാസിപൂരിൽ സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പ് താത്കാലികമായി തീർത്ത പ്രധാന മൂന്നു ക്യാമ്പുകളിലൊന്നാണ്. ഏറെ പേരും ഉത്തർ പ്രദേശിൽനിന്ന് എത്തിയവർ. മറ്റു ക്യാമ്പുകളിലുള്ളവർ പഞ്ചാബ്, ഹരിയാന സംസ്ഥാനക്കാരും. ഇതിൽ ഇന്ത്യയുടെ ധാന്യപ്പുരയായി അറിയപ്പെടുന്നതാണ് പഞ്ചാബ്. ഭക്ഷ്യോൽപാദന വ്യവസായം അത്രകണ്ട് മുന്നിലാണ് ആ സംസ്ഥാനത്ത് എന്നതു തന്നെ കാരണം.
എവിടെനിന്നു വന്നാലും അവർക്ക് ലക്ഷ്യം ഒന്നേയുള്ളൂ: കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാസാക്കിയ കർഷക നിയമങ്ങൾ പിൻവലിക്കുക. തങ്ങളുടെ വരുമാനം മുടക്കുന്നതും ഉപജീവനം നാമാവശേഷമാക്കുന്നതുമാണ് ഈ നിയമങ്ങളെന്ന് അവർ പറയുന്നു. എന്നാൽ, രാജ്യത്തിെൻറ കാർഷിക രംഗം ആധുനികവത്കരിക്കലാണ് ലക്ഷ്യമെന്ന് സർക്കാറും ആണയിടുന്നു. ഈ രണ്ടു പക്ഷമാണ് 2014ൽ ആദ്യമായി അധികാരമേറിയ ശേഷം പ്രധാനമന്ത്രി മോദി നേരിടുന്ന ഏറ്റവും വലിയ പ്രക്ഷോഭത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
10,000 ഓളം പേർ- യുവാക്കളായും മുതിർന്നവരായും ഏറെയും ആണുങ്ങൾ- ഗാസിപൂരിൽ മാത്രമുണ്ട്. വീട്ടിൽപോയി വരാൻ കർഷകർ ഇതിനിടക്ക് സമയം കണ്ടെത്തുന്നതിനാൽ ആളുകൾ കൂടിയും കുറഞ്ഞുമിരിക്കുമെന്ന് ക്യാമ്പ് നേതാക്കൾ പറയുന്നു. കൃഷിയിടങ്ങൾ മറ്റു കുടുംബാംഗങ്ങളെ ഏൽപിച്ചാണ് വരവ്. അതിനാൽ എത്ര വേണേലും ഇവിടെ തങ്ങാൻ തയാറാണെന്ന് പലരും പറയുന്നു.
ഗാസിപൂരിലെത്തിയാൽ, അവിടെയുള്ള ക്യാമ്പിെൻറ പ്രവർത്തനം എണ്ണയിട്ട യന്ത്രം കണക്കെയാണ്. രാത്രിയായാൽ കർഷകർ പലനിറങ്ങൾ പൊഴിയുന്ന താൽക്കാലിക ക്യാമ്പുകളിലോ ട്രാക്ടറുകൾക്കടിയിൽ പായവിരിച്ചോ അന്തിയുറങ്ങും. പകലിൽ ക്യാമ്പ് നടത്തിപ്പും അവർ ഏറ്റെടുക്കും.
അവശ്യ സേവനങ്ങളെല്ലാം നിർവഹിക്കപ്പെടുന്നുവെന്നതാണ് ഇവിടെ സവിശേഷത. സ്ഥലം മാറ്റാവുന്ന ടോയ്ലറ്റുകൾ, ഷാംപൂ പാക്കറ്റ് മുതൽ ടിഷ്യൂ വരെ ലഭിക്കുന്ന സൈപ്ല സ്റ്റോർ എന്നിവയെല്ലാമുണ്ട്. മറ്റു ക്യാമ്പുകളിലെന്ന പോലെ ഇവിടെ ആവശ്യമായ വസ്തുക്കളും കർഷകരോ അവരുടെ സമരത്തെ മനസ്സാ താൽപര്യപ്പെടുന്നവരോ നൽകുന്നവയാണ്.
വെള്ളം എത്തിക്കുന്നത് സമീപത്തെ കേന്ദ്രങ്ങളിൽ നിന്നാണ്. ഉത്തർപ്രദേശിലെ ബിജ്നൂർ സ്വദേശിയായ 26കാരൻ ജഗ്ജീത് സിങ് തെൻറ ട്രാക്ടറിൽ എല്ലാ ദിവസവും 4,000 ലിറ്റർ വെള്ളം കൊണ്ടുവരും. കുടിക്കാൻ, കുളിക്കാൻ, വസ്ത്രമലക്കാൻ തുടങ്ങി എല്ലാറ്റിനും ഈ വെള്ളം ഉപയോഗിക്കാം. ചിലർ െചളിപുതച്ച റോഡിൽനിന്ന് ചെരിപ്പിലും ഷൂവിലും പറ്റിയ അഴുക്കും കഴുകി വൃത്തിയാക്കും.
ചെറിയ ഗ്യാസ് അടുപ്പിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. മുളദണ്ഡിലും പ്ലാസ്റ്റിക്കിലും നിർമിച്ച കൊച്ചു തമ്പുകളിലാണ് ഭക്ഷണ വിതരണം. കൈയിൽ നീല മെഡിക്കൽ േഗ്ലാവുകൾ അണിഞ്ഞ ഒരു കർഷകൻ ഞങ്ങൾ ചെല്ലുേമ്പാൾ പക്കവഡ വിതരണത്തിലാണ്. തലമറച്ച് സ്കാർഫും തൊപ്പിയും വെച്ച കർഷകർ നടന്നെത്തി അവ വാങ്ങിക്കഴിക്കും. തൊട്ടുചേർന്ന്, കോളി ഫ്ലവറും കറിക്കിഴങ്ങും ചാക്കുകളിൽ കൂട്ടിയിട്ടിട്ടുണ്ട്.
36കാരനായ കർഷകൻ കുൽദീപ് സിങ് ഭക്ഷണം തയാറാക്കുന്നിടത്ത് സഹായിയാണ്. 60 ദിവസം മുമ്പ് എത്തിയിട്ടുണ്ട് കുൽദീപ്. മറ്റു പലരെയും പോലെ കുൽദീപിെൻറ കുടുംബം നാട്ടിൽ കൃഷി നോക്കിനടത്തും. ഇടവിട്ട് ഇയാൾ നാട്ടിൽപോയി മടങ്ങും. ''നാട്ടിലായാലും ക്യാമ്പിലായാലും രണ്ടും ഒരുപോലെ പ്രധാനമാണ്''- അദ്ദേഹം പറയുന്നു.
20കാരിയായ ഹിമാൻഷി റാണ രണ്ടു മാസത്തിലേറെയായി ഇവിടെ, താത്കാലിക മെഡിക്കൽ സെൻററിൽ വളണ്ടിയറാണ്. രോഗംവരുന്ന കർഷകർക്ക് അത്താണിയാണ് അവൾ. ജനുവരി 26ലെ സമരത്തിനിടക്ക് കണ്ണീർവാതക പ്രയോഗത്തിൽ പരിക്കുപറ്റിയവർക്കായും അവർ സേവന മുഖം തുറന്നിരുന്നു. അന്നത്തെ പ്രതിഷേധത്തിനിടെ ഒരു കർഷകൻ മരിച്ചിരുന്നു.
ക്യാമ്പിലെ അന്തരീക്ഷം പ്രതിഷേധ പ്രകടനമെന്നതിലുപരി ഒരു ഉത്സവവേദി പോലെയാണ്. ക്യാമ്പ് തന്നെ ഒരു തരം പ്രതിഷേധമാണ്- കാരണം, ഇവിടെ റോഡ് തടഞ്ഞ് കർഷകർ ജനത്തെ ബോധവത്കരിക്കും. പ്രതിഷേധ പ്രകടനങ്ങളുടെ വേദിയുമാണിവിടം. അതിലൊന്നാണ് റിപ്പബ്ലിക് ദിനത്തിൽ അതിക്രമത്തിൽ കലാശിച്ചത്. തീരെ പ്രതിഷേധം നടത്താതെ ക്യാമ്പ് നടത്തിപ്പിൽ പങ്കാളിയാകാതെ അൽപം സമയം വേറിട്ട് ചെലവഴിക്കുന്നവരുമുണ്ട്. ഹുക്ക വലിച്ച് വട്ടമിട്ട് ഇരിക്കുകയാകും അപ്പോൾ അവർ. ചിലർ പുതപ്പുപുതച്ച് ശീട്ടുകളിക്കും. ഒരു ഡസനോ അതിലേറെയോ പേർ ഒരു ചുവന്ന ട്രാക്ടറിലിരുന്ന കർഷക സമരഗാനം മൂളുകയാണ്. കൗമാരക്കാർക്കും യുവാക്കൾക്കുമായി വിപ്ലവ കഥകൾ പല ഭാഷകളിൽ പറയുന്ന പുസ്തകങ്ങൾ ശേഖരിച്ച ഒരു ലൈബ്രറിയുമുണ്ട്.
പക്ഷേ, ഏതു സമയവും ''സർക്കാർ കീഴടങ്ങുംവരെ ഞങ്ങൾ ഇവിടെത്തന്നെയുണ്ടേ'' എന്നു പാടി ഒരു സംഘമുണ്ടാകും.
ജഗ്ജിത് സിങ് ഇത് കൃത്യമായി പറഞ്ഞുതരും: ''വീട്ടിൽനിന്ന് വിട്ടുപോന്നുവെന്ന് തോന്നുന്നേയില്ല''.
പ്രതിഷേധക്കാർക്ക് പുറമെ വേറെയും ചിലരുണ്ട് ഇവിടെ. ക്യാമ്പിനകത്ത് ഓടിനടക്കുന്ന കുട്ടികൾ. കിട്ടിയ വസ്തുക്കൾ പെറുക്കി മറ്റിടങ്ങളിൽ ചെന്ന് വിൽക്കുകയാകും അവർ. പുതപ്പിൽ കർഷകാനുകൂല ബാഡ്ജുകൾ തുന്നി ഇടപാടുകാരെ തേടുന്ന പരിസര ഗ്രാമങ്ങളിലെ വാണിഭക്കാർ മറ്റൊരു വിഭാഗം. എല്ലാം നോക്കിക്കാണാനെത്തുന്ന കാഴ്ചക്കാർ വേറെയും.
വ്യവസായമേഖലക്ക് കൂടുതൽ വിപണി സ്വാതന്ത്ര്യം അനുവദിക്കുന്ന പുതിയ നിയമങ്ങൾ കോർപറേറ്റുകളെ സഹായിക്കുന്നവയും തങ്ങളെ വഴിയാധാരമാക്കുന്നവയുമാണെന്ന് കർഷകർ പറയുന്നു.
ഒരു വശത്ത്, ഇങ്ങനെയൊക്കെയാണ് ക്യാമ്പിനകത്തെ കാര്യങ്ങളെങ്കിൽ കർഷക സമരത്തെ ഒട്ടും തുണക്കാത്ത വേറെ ചിലരുമുണ്ട്. ക്യാമ്പുകൾക്ക് തൊട്ടടുത്തായി നെടുനീളൻ പൊലീസ് ബാരിക്കേഡുകൾ കാണാം. ഡൽഹിയിലേക്ക് ഇനിയൊട്ടും ഇവർ സഞ്ചരിക്കരുതെന്ന് ഉറപ്പാക്കുന്നു ഇവ. ക്യാമ്പിനരികിൽ നിറയെ സുരക്ഷാ സേനകളും നിലയുറപ്പിച്ചിട്ടുണ്ട്. ക്യാമ്പ് ഒഴിപ്പിക്കാൻ അവർ ഇതുവരെയും ശ്രമിച്ചില്ലെന്നത് മാത്രമാണ് ആശ്വാസം- രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് ഇവ വഴിമാറുമോ എന്ന ശങ്കയാകണം കാരണം.
ഈ ബാരിക്കേഡുകൾ തങ്ങളെ പുറമെക്കാരെ പോലെ തോന്നിക്കുന്നുവെന്ന് കർഷകർ പറയുന്നു. അതായത്, സ്വന്തം നാട്ടിൽ വിദേശികളാകുന്ന അനുഭവം. ''ഞങ്ങൾ ചൈനക്കാരാണെന്ന നിലക്കാണ് സർക്കാർ ഞങ്ങളോട് പെരുമാറുന്നത്. വേലിക്കപ്പുറത്ത് അങ്ങനെയാണ് സുരക്ഷ സേനയുടെ നിൽപ്''- കുൽദീപ് സിങ് പറയുന്നു.
മാസങ്ങൾ പിന്നിടുന്നതോടെ, പ്രതിഷേധമിപ്പോൾ കഠിനതരമാണ്. ശീതകാല തണുപ്പ് രാത്രിയിൽ 10 ഡിഗ്രിക്കും താഴെയെത്തും. കഴിഞ്ഞ ആഴ്ച പലയിടത്തും ഇൻറർനെറ്റ് വിലക്കി.
കർഷക നിയമങ്ങളുടെ പേരിൽ മാത്രമല്ല, പ്രതിഷേധക്കാരെ നേരിടുന്ന രീതിയിലും സർക്കാർ പ്രതിസ്ഥാനത്താണ്. ജനുവരി അവസാനമാണ് മുഖ്യ പ്രതിപക്ഷ പാർട്ടി കോൺഗ്രസും മറ്റു 15 കക്ഷികളും ചേർന്ന് പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നത്. ''ധാർഷ്ട്യം നിറഞ്ഞ, ഒട്ടും വഴങ്ങാത്ത, ജനാധിപത്യവിരുദ്ധമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെത്'' എന്നാണ് അവരുടെ വിമർശനം.
''ആയിരക്കണക്കിന് കർഷകർ തണുപ്പും കനത്ത മഴയും വകവെക്കാതെ 64 ദിവസമായി നീതിയുടെയും അവകാശങ്ങളുടെയും പാതയിൽ സമരമുഖത്താണ്. എന്നിട്ടും അനങ്ങാത്ത സർക്കാർ ജല പീരങ്കിയും ലാത്തിച്ചാർജും മാത്രമാണ് പകരം നൽകുന്നത്. നിയമപരമായി സംഘടിപ്പിച്ച ഒരു പ്രക്ഷോഭത്തെ അനാദരിക്കാനാണ് ശ്രമം''- സംയുക്ത പ്രസ്താവന കുറ്റപ്പെടുത്തുന്നു.
സമര മുഖത്തെ കർഷകരുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ കണക്കുകൾ പ്രകാരം ഇതുവരെ 147 പേർ പ്രതിഷേധങ്ങൾക്കിടെ പല കാരണങ്ങളാൽ മരിച്ചിട്ടുണ്ട്. ആത്മഹത്യ മുതൽ റോഡപകടവും കടുത്ത കാലാവസ്ഥയും വരെ പലതാണ് മരണകാരണം. ഇതുവകവെക്കാതെ സമരം ഇനിയും തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമായ ഇന്ത്യയിൽ പ്രതിഷേധസമരങ്ങൾ സാധാരണമാണ്. വലിയ പ്രക്ഷോഭം രാജ്യത്തെ പിടിച്ചുലക്കുന്നതും ആദ്യ കാഴ്ചയല്ല. 2019ൽ മൂന്നു രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നിയമം പാസാക്കിയിരുന്നു. മുസ്ലിംകൾ മാത്രമാണ് നിയമത്തിൽ നിന്ന് പുറത്തായത്. ഇത് കനത്ത പ്രതിഷേധങ്ങളുടെ ജ്വാലയാണ് തീർത്തത്.
ഇത്തവണ പക്ഷേ, മോദിക്ക് വെല്ലുവിളി തീർക്കാൻ ശേഷിയുള്ളതാണ് ഈ സമരങ്ങൾ.
ഇന്ത്യയിലെ 130 കോടി ജനസംഖ്യയിൽ 58 ശതമാനം പേരുടെയും പ്രഥമ ഉപജീവനമാണ് കൃഷി. എന്നുവെച്ചാൽ, കർഷകരാണ് ഇന്ത്യയിലെ ഏറ്റവും വലിയ വോട്ടുബാങ്ക്. കർഷകർ കൈവിട്ടാൽ 2024ലെ തെരഞ്ഞെടുപ്പിൽ മോദി അറിയും. കർഷകർക്കൊപ്പമാണ് തങ്ങളെന്ന് മോദിയും അനുയായി വൃന്ദവും പറഞ്ഞുകൊണ്ടേയിരിക്കുന്നു. പുതിയ നിയമങ്ങൾ ചരിത്ര പിറവിയാണെന്നും അവർ പറയുന്നു. പക്ഷേ, ഈ നിയമങ്ങൾ മഹാമാരി കാലത്തുതന്നെ എന്തിനാണ് നടപ്പാക്കിയതെന്നത് മോദി വിശദീകരിക്കുന്നില്ല. പതിറ്റാണ്ടുകൾക്കിടെ ആദ്യമായി സാമ്പത്തിക മാന്ദ്യത്തിെൻറ പിടിയിലാണ് രാജ്യമിപ്പോൾ.
സമരം അവസാനിപ്പിക്കാൻ നടന്ന ചർച്ചകൾ ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. മൂന്നു നിയമങ്ങളും തത്കാലം നടപ്പാക്കരുതെന്നും പ്രത്യേക സമിതി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും സുപ്രീം കോടതി ഇടപെട്ട് പറഞ്ഞിട്ടുണ്ടെങ്കിലും കർഷകർ ചെവി കൊടുത്തിട്ടില്ല.
കഴിഞ്ഞ മാസം കേന്ദ്ര സർക്കാറും ഈ നിയമം ഒന്നര വർഷം നിർത്തിവെക്കാമെന്ന് അറിയിച്ചിരുന്നു. അതും പക്ഷേ, വിജയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.