മില്‍മ ജീവനക്കാരുടെ സമരം പിന്‍വലിച്ചു


തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ലേബര്‍ കമീഷണറുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയത്തെുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ഈമാസം16ന് സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ ആവശ്യങ്ങളില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്തപക്ഷം 17 മുതല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. സമരം പിന്‍വലിച്ചതോടെ പാല്‍വിതരണം വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിക്കാനാകുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം മുതല്‍ മില്‍മയില്‍നിന്നുള്ള പാല്‍വിതരണം നിലച്ചിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ച ക്ഷേമനിധിയും സഹകരണ പെന്‍ഷനും നടപ്പാക്കുക, പെന്‍ഷന്‍ പ്രായം 58ല്‍നിന്ന് 60 ആക്കുക, സ്റ്റാഫ് പാറ്റേണിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്.
ഇക്കാര്യങ്ങളില്‍ ജീവനക്കാര്‍ക്ക് അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ബുനാഴ്ച അര്‍ധരാത്രിമുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. ക്ഷേമനിധി സംബന്ധിച്ച് മേഖലാടിസ്ഥാനത്തില്‍ പുതിയ പദ്ധതി ആവിഷ്കരിക്കാന്‍ ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വിഷയം 16ലെ മന്ത്രിതലയോഗത്തില്‍ ഉന്നയിക്കും. സ്റ്റാഫ് പാറ്റേണിലെ അപാകത പരിഹരിക്കാന്‍ സബ്കമ്മിറ്റിയെ വെക്കാനും തീരുമാനിച്ചു. ഇക്കാര്യങ്ങളെല്ലാം 16ലെ യോഗത്തില്‍ ചര്‍ച്ചചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.