തെരുവുനായ്ക്കളെ കൊല്ലല്‍ കേന്ദ്രമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹം –മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന്‍െറ പേരില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മേനകഗാന്ധിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍ പറഞ്ഞു.
ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലാണ് മുഖ്യപരിഗണനയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അറിയിച്ചു. അക്രമകാരികളായ തെരുവുനായ്ക്കളെയും പേപിടിച്ച നായ്ക്കളെയും കൊല്ലാന്‍ നിയമ തടസ്സമില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ധിച്ചുവരുന്ന തെരുവുനായശല്യം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ശ്രദ്ധക്ഷണിക്കലിലൂടെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് സഭയില്‍ ആവശ്യപ്പെട്ടത്. അപകടകാരികളായ നായ്ക്കളെ ഉന്മൂലനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നായ്ക്കളെ വന്ധ്യംകരിക്കാന്‍ താലൂക്കുതലത്തില്‍ 50 പോളിക്ളിനിക്കുകള്‍ ആരംഭിച്ചെന്നും ഇവിടേക്ക് നായ്ക്കളെ എത്തിക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്നും മന്ത്രി അലി പറഞ്ഞു. പേവിഷബാധയുള്ള നായ്ക്കളെയും അപകടകാരികളായ തെരുവുനായ്ക്കളെയും കൊല്ലാന്‍ നിയമതടസ്സമില്ളെന്ന് കാട്ടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീണ്ടും കത്തെഴുതും. തെരുവുനായ്ക്കളെ വന്ധ്യംകരിച്ചശേഷം പ്രത്യേക ഷെല്‍ട്ടറില്‍ പാര്‍പ്പിക്കാനുള്ള പദ്ധതി പരിഗണനയിലാണ്. സംസ്ഥാനത്തെ ഭവനനിര്‍മാണ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പണം തടസ്സമാവില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പെട്രോള്‍ ലിറ്ററിന് ഒരു രൂപ വെച്ച് ഈടാക്കുന്ന സെസില്‍ 50 പൈസ വീതം പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാനുള്ള പദ്ധതിക്കാണ് ചെലവഴിക്കുന്നത്. വിവിധ വകുപ്പുകളുടെ ഭവനനിര്‍മാണ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഏകോപനം സാധ്യമാക്കുമെന്നും എ.കെ. ബാലന്‍െറ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി.
ഇന്ദിര ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് കുടിശ്ശിക ഇല്ളെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. നേരത്തേ നബാര്‍ഡില്‍നിന്ന് വായ്പ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 500 കോടി നല്‍കാമെന്ന് കേന്ദ്രധനവകുപ്പ് അറിയിച്ചതിനാലാണ് ഈ വായ്പ ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു.


അനധികൃത കെട്ടിടം പൊളിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: കോടതിയില്‍ കേസില്ലാത്ത എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. തിരുവനന്തപുരത്താണ് കൂടുതല്‍ അനധികൃത കെട്ടിടങ്ങള്‍ കണ്ടത്തെിയത്. ചെന്നൈയില്‍ സംഭവിച്ചതുപോലുള്ള ദുരന്തങ്ങള്‍ നമ്മുടെ നാട്ടില്‍ സംഭവിക്കാതിരിക്കാന്‍ എല്ലാ നഗരങ്ങള്‍ക്കും മാസ്റ്റര്‍ പ്ളാന്‍ ആവശ്യമാണ്. എന്നാല്‍, സര്‍ക്കാര്‍ തയാറാക്കി നല്‍കിയ പുതിയ മാസ്റ്റര്‍ പ്ളാന്‍ അംഗീകരിക്കാന്‍ കോര്‍പറേഷനുകള്‍ തയാറാകുന്നില്ല. എം.എല്‍.എമാരായ എം.എ. വാഹിദും വി. ശിവന്‍കുട്ടിയുമാണ് തിരുവനന്തപുരത്ത് തടസ്സമുന്നയിച്ചത്.
ഈ സാഹചര്യത്തില്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനാകില്ല. 20 വര്‍ഷത്തോളം പഴക്കമുള്ള മാസ്റ്റര്‍ പ്ളാനാണ് നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.