അഞ്ചേരി ബേബി വധം: കുറ്റപത്രം സമര്‍പ്പിച്ചു

നെടുങ്കണ്ടം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അഞ്ചേരി ബേബി വധത്തിന്‍െറ പുനരന്വേഷണ കുറ്റപത്രം ബുധനാഴ്ച നെടുങ്കണ്ടം ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ബേബിയുടെ കുടുംബാംഗങ്ങള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈകോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണ കുറ്റപത്രമാണ് പ്രത്യേക സംഘത്തിലെ ഡിവൈ.എസ്.പി സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ സമര്‍പ്പിച്ചത്.
ഉടുമ്പന്‍ചോല മാട്ടുത്താവളം കരുണാകരന്‍ കോളനിയില്‍ കൈനകരി കുട്ടന്‍ എന്ന കുട്ടപ്പന്‍, സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി, എന്‍.ആര്‍ സിറ്റി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ഒച്ചാരത്ത് ഒ.ജി. മദനന്‍ തുടങ്ങിയവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇതിന്‍പ്രകാരം 2012 നവംബറില്‍ അറസ്റ്റിലായ ഇവര്‍ രണ്ടു മാസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ബേബി വധ ഗൂഢാലോചനക്കേസിലാണ് എം.എം. മണിയെ അറസ്റ്റ് ചെയ്തത്. 1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്.
അന്ന് പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒമ്പതുപേരെയും തെളിവുകളുടെ അഭാവത്തില്‍ കോടതിവെറുതെ വിടുകയായിരുന്നു.
എതിരാളികളെ പട്ടിക തയാറാക്കി വകവരുത്തിയെന്ന് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി 2012 മേയ് 25ന് മണക്കാട് നടത്തിയ വിവാദപ്രസംഗത്തില്‍ വെളിപ്പെടുത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷണം ആരംഭിച്ചത്. ബേബി വധക്കേസിലെ ആദ്യ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഒമ്പതുപേരിലൊരാളായ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി മോഹന്‍ദാസ് അന്വേഷണ സംഘം മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പുനരന്വേഷണവും അറസ്റ്റും മറ്റും നടന്നത്.
ബേബിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടന്‍ നേരിട്ട് പങ്കെടുത്തുവെന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് മറ്റുള്ളവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത്.

സി.ബി.ഐ അന്വേഷണ ഹരജി  തീര്‍പ്പാക്കി
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തീര്‍പ്പാക്കി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ഉത്തരവ്.
ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ളെന്നും അന്വേഷണം നിലച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ബേബിയുടെ മാതാവ് ത്രേസ്യാമ്മ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസ് നിലവിലിരിക്കെ ത്രേസ്യാമ്മ മരണപ്പെട്ടെങ്കിലും കേസ് തുടരുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.