ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കല്‍: ഉത്തരവിറക്കുമെന്ന് സോളാര്‍ കമീഷന്‍

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് സംബന്ധിച്ച് പരിശോധിച്ചശേഷം ഉത്തരവിറക്കുമെന്ന് സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ അഭിഭാഷകരുടെ വാദം കേട്ടശേഷമായിരുന്നു കമീഷന്‍ ഇക്കാര്യം അറിയിച്ചത്. ഉത്തരവ് വെള്ളിയാഴ്ചതന്നെ പുറത്തിറങ്ങുമെന്നാണ് സൂചന.

ജനുവരി 19ന് കമീഷന്‍ മുമ്പാകെ14 മണിക്കൂര്‍ നീണ്ട മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകസംഘടനക്ക് ഇതിന് അവകാശമില്ളെന്നാണ് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഇക്കാര്യത്തില്‍ തടസ്സവാദം എഴുതിനല്‍കുന്നില്ളെന്നും കക്ഷിചേര്‍ന്ന ഒരുസംഘടനക്ക് ഇത്തരത്തില്‍ ആവശ്യമുന്നയിക്കാന്‍ അവകാശമില്ളെന്ന് ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്യുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇത് അഭിഭാഷകസംഘടനയുടെ മാത്രം ആവശ്യമല്ളെന്നും കമീഷനെ സഹായിക്കുന്ന അഭിഭാഷകന്‍ ബി. ഹരികുമാറും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമീഷന്‍ അറിയിച്ചു. ആവശ്യമുണ്ടെന്ന് കണ്ടാല്‍ മാത്രമെ ആരെയും വിളിപ്പിക്കൂ. കമീഷനായിരിക്കും അന്തിമ തീരുമാനമെടുക്കുക. വിസ്തരിക്കേണ്ടവരുടെ കാര്യത്തില്‍ ഉത്തരവ് ഉടന്‍ ഇറക്കുമെന്നും അത് അന്തിമപട്ടികയായിരിക്കില്ളെന്നും ജസ്റ്റിസ് ശിവരാജന്‍  പറഞ്ഞു.

യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് ജിക്കുമോന്‍ ജോസഫ് എന്നിവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരും തങ്ങളുടെ കക്ഷികളെ വിസ്തരിക്കാനുള്ള ആവശ്യത്തെ എതിര്‍ത്തു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ അമ്പതോളം സാക്ഷികളെയാണ് വിസ്തരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. നേരത്തേ വിസ്തരിക്കാത്തവരും ഇവരിലുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഓഫിസ് അസിസ്റ്റന്‍റായിരുന്ന കെ. സുനില്‍കുമാര്‍, അനര്‍ട്ട് ഉദ്യോഗസ്ഥന്‍ ഹരീഷ് നായര്‍, ടീം സോളാര്‍ ജീവനക്കാരനായിരുന്ന ലിജു കെ. നായര്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഊര്‍ജ സെക്രട്ടറി, ഷാനവാസ് എം.പിയുടെ ഓഫിസ് സെക്രട്ടറി ഷൈലേശ് കുമാര്‍ തുടങ്ങിയവരും ഇത്തരത്തില്‍ പുതുതായി വിസ്തരിക്കേണ്ടവരുടെ പരിഗണനയിലുണ്ട്. മല്ളേലില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട മജിസ്ട്രേറ്റില്‍നിന്ന് മൊഴിയെടുക്കണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും കമീഷന്‍ അംഗീകരിച്ചിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.