വീട്ടില്‍ വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച: നാലുപേര്‍ പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ബിസിനസുകാരന്‍െറ വീട്ടില്‍നിന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. മൂന്ന് കണ്ണൂര്‍ സ്വദേശികളും ഒരുപെരുമ്പാവൂര്‍ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, പ്രതികളെ സംബന്ധിച്ച വിവരം പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. വെള്ളിയാഴ്ചയാണ് ബിസിനസുകാരനായ പാറപ്പുറം ഗ്രീന്‍ലാന്‍ഡിന് സമീപം പാളി സിദ്ദീഖിന്‍െറ വീട്ടില്‍ എട്ടംഗ സംഘം വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച നടത്തിയത്. 60 പവന്‍ സ്വര്‍ണം, 25,000രൂപ, രണ്ട് മൊബൈല്‍ ഫോണ്‍, ബൈക്കിന്‍െറ താക്കോല്‍ എന്നിവയുമായാണ് ഇവര്‍ കടന്നത്. കവര്‍ച്ചക്കാര്‍ സഞ്ചരിച്ച വാഹനത്തിന്‍െറ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതാണ് പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടാന്‍ പൊലീസിന് സഹായകമായത്.

സംഭവത്തില്‍ പിടിയിലായ നാലുപേരെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ പെരുമ്പാവൂരിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തയാറായില്ല. കേസിലെ മറ്റു പ്രതികളെകൂടി പിടികൂടിയശേഷം അറസ്റ്റ് രേഖപ്പടുത്താനാണ് പൊലീസിന്‍െറ തീരുമാനം. ശനിയാഴ്ചതന്നെ പ്രതികളെക്കുറിച്ച് പൊലീസിന് ഏകദേശ ധാരണ ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയെ ശനിയാഴ്ച അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ജില്ലയിലെയും സമീപ ജില്ലകളിലെയും മോഷണക്കേസുകളില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പലരെയും ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു.

എം.സി റോഡിലെ സ്ഥാപനങ്ങളുടെ വെളിയില്‍ സ്ഥാപിച്ച സി.സി ടി.വി കാമറദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. മോഷണം നടത്തിയ ശേഷം പ്രതികള്‍ കടന്നുപോയ വാഹനത്തെക്കുറിച്ച വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് വല്ലത്തെ സര്‍വിസ് സഹകരണബാങ്കിന്‍െറ മുന്നില്‍ സ്ഥാപിച്ച സി.സി ടി.വി കാമറയില്‍നിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. കൃത്യം നിര്‍വഹിച്ചശേഷം പെരുമ്പാവൂര്‍ ടൗണിലെ തിരക്ക് ഒഴിവാക്കാന്‍  പാറപ്പുറത്തുനിന്ന് റയോണ്‍പുരം വഴി എളുപ്പത്തില്‍ വല്ലം ജങ്ഷനില്‍ കയറി എം.സി റോഡിലൂടെയാണ് സംഘം സ്ഥലം വിട്ടത്.

വീട്ടുകാരെക്കുറിച്ചും വഴികളെക്കുറിച്ചും നന്നായി ധാരണയുള്ള ഒരാളുടെ സഹായം പിന്നിലുണ്ടെന്ന് പൊലീസിനെ ചിന്തിപ്പിച്ചത് ഇക്കാര്യങ്ങളാണ്. ഇതാണ് പെരുമ്പാവൂര്‍ സ്വദേശിയെ പിടികൂടാന്‍ സഹായകമായതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.