ബുധനാഴ്ച ഹാജരായില്ലെങ്കില്‍ സരിതക്കെതിരെ നടപടിയെന്ന് സോളാര്‍ കമീഷന്‍

കൊച്ചി: ക്രോസ് വിസ്താരം തുടരുന്നതിന് ബുധനാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന് സരിത എസ്. നായര്‍ക്ക് സോളാര്‍ കമീഷന്‍െറ നിര്‍ദേശം.
ഹാജരായില്ളെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വ്യക്തമാക്കി. തിങ്കളാഴ്ച മൊഴിനല്‍കാന്‍ എത്താതിരുന്ന സരിത അസുഖമായതിനാല്‍ രണ്ടുദിവസംകൂടി അനുവദിക്കണമെന്ന് അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കമീഷന്‍ നിലപാട് വ്യക്തമാക്കിയത്.
ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ ശബ്ദവിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാലാണ് ഹാജരാകാത്തതെന്ന് സരിത അപേക്ഷയില്‍ അറിയിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷ നല്‍കിയത്. അതേസമയം, വ്യാജ തെളിവുകള്‍ നിര്‍മിക്കുന്നതിനാണ് സരിത കൂടുതല്‍ സമയം തേടുന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ അഭിഭാഷകന്‍ രാജു ജോസഫ് വാദിച്ചു. മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കമീഷന്‍ ഒഴിവാക്കണം. തെറ്റായ തെളിവുകള്‍ ഇനിയും ഹാജരാക്കാന്‍ സാധ്യതയുണ്ടെന്നും രാജു ജോസഫ് പറഞ്ഞു. ഈ വാദത്തെ സരിതയുടെ അഭിഭാഷകന്‍ സി.ഡി ജോണി എതിര്‍ത്തു. സരിത ഹാജരാക്കിയതില്‍ തെറ്റായ തെളിവുകള്‍ ഏതാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബഹുമാനമില്ലാതെ പെരുമാറുന്ന സരിതയെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ ഹാജരാക്കണമെന്ന് മന്ത്രി ഷിബു ബേബി ജോണിന്‍െറ അഭിഭാഷകന്‍ ശിവന്‍ മഠത്തില്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹാജരാകണമെന്ന  നിര്‍ദേശംപോലും സരിത പാലിച്ചില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തുടര്‍ന്നാണ് ബുധനാഴ്ച ഹാജരായില്ളെങ്കില്‍നിയമ നടപടി സ്വീകരിക്കുമെന്ന് കമീഷന്‍ വ്യക്തമാക്കിയത്. 18ന് സരിത ഹാജരായിരുന്നെങ്കിലും തൊണ്ടവേദന കാരണം വിസ്താരം നടത്താനായിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.