പത്ത്​ കുട്ടികള്‍ പോലുമില്ലാതെ 143 സ്കൂളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 28 ശതമാനവും അനാദായ സ്കൂളുകളുടെ പട്ടികയില്‍. ആകെയുള്ള 11954 സ്കൂളുകളില്‍ 3391 എണ്ണത്തിലും 60ല്‍ താഴെയാണ് കുട്ടികളുടെ എണ്ണം. ഇത്തരം സ്കൂളുകളെയാണ് അനാദായ സ്കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഇതില്‍ 1319 എണ്ണം സര്‍ക്കാര്‍ മേഖലയിലും 1474 എണ്ണം എയ്ഡഡ് വിഭാഗത്തിലുമാണ്. 10 കുട്ടികള്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന 143 സ്കൂളുകളുണ്ട്.  ഇതില്‍ 58 എണ്ണം  സര്‍ക്കാര്‍ മേഖലയിലും 85 എണ്ണം എയ്ഡഡുമാണ്. ഇവയില്‍ മിക്കതും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ അനുമതി കാത്തുനില്‍ക്കുന്നവയാണ്. മലാപ്പറമ്പ് സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്കൂളുകളുടെ പ്രശ്നം സര്‍ക്കാറിനു മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുമ്പോഴാണ് കുട്ടികളില്ലാത്ത സ്കൂളുകളുടെ കണക്കുകള്‍ പുറത്തുവരുന്നത്.

ഒരു കുട്ടി പോലുമില്ലാതെ കഴിഞ്ഞ അധ്യയന വര്‍ഷം പൂട്ടിപ്പോയ സ്കൂളുകളുടെ എണ്ണം 12 ആണ്. ഇതില്‍ മൂന്നെണ്ണം സര്‍ക്കാര്‍ സ്കൂളുകളും അവശേഷിക്കുന്നവ എയ്ഡഡുമാണ്. ഇതില്‍ നാല് സ്കൂളുകള്‍ എറണാകുളം ജില്ലയിലും മൂന്നെണ്ണം പത്തനംതിട്ടയിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓരോന്നു വീതവുമുണ്ട്.
ഏറ്റവും കൂടുതല്‍ അനാദായ സ്കൂളുകള്‍ ഉള്ളത് കണ്ണൂരിലാണ്- 449 എണ്ണം. പത്തനംതിട്ട- 421, കോട്ടയം-363, എറണാകുളം-330, തിരുവനന്തപുരം- 259, കൊല്ലം- 230, ആലപ്പുഴ- 280, ഇടുക്കി- 158, തൃശൂര്‍- 244, പാലക്കാട്- 185, മലപ്പുറം- 58, കോഴിക്കോട്- 276, വയനാട്- 37, കാസര്‍കോട്- 101 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ അനാദായ സ്കൂളുകളുടെ എണ്ണം.
551 സ്കൂളുകളില്‍ 10 മുതല്‍ 19വരെയാണ് കുട്ടികളുടെ എണ്ണം. ഇതില്‍ 264 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 287 എണ്ണം എയ്ഡഡുമാണ്. 20 മുതല്‍ 29 വരെ കുട്ടികളുള്ള 670 സ്കൂളുകളാണുള്ളത്. ഇതില്‍ 334 എണ്ണം സര്‍ക്കാര്‍ മേഖലയിലും 337 എണ്ണം എയ്ഡഡുമാണ്. 30 മുതല്‍ 39 വരെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളുടെ എണ്ണം 754 ആണ്.
ഇതില്‍ 353 എണ്ണം സര്‍ക്കാര്‍, 401 എണ്ണം എയ്ഡഡ് മേഖലകളിലാണ്. 40 മുതല്‍ 49 വരെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ 675 ആണ്. ഇതില്‍ 310 എണ്ണം സര്‍ക്കാര്‍, 364 എണ്ണം എയ്ഡഡ് സ്കൂളുകളാണ്. 50 മുതല്‍ 59 വരെ കുട്ടികളുള്ള 598 സ്കൂളുകളാണുള്ളത്. ഇതില്‍ 277 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 321 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.